ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
പത്തനംതിട്ട: ജയിലിൽ കഴിയുന്ന ഭർത്താവിനെ ജാമ്യത്തിലിറക്കാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പഴകുളം പന്ത്രണ്ടാം കുഴിയിൽ അബ്ദുൽ റഹ്മാൻ(30) ആണ് വനിതാ പൊലീസ് എസ്എച്ച്ഒ എ.ആർ ലീലാമ്മ മുമ്പാകെ ബുധനാഴ്ച കീഴടങ്ങിയത്. ഇതേ കേസിൽ ഉൾപ്പെട്ട റഹ്മാന്‍റെ ഭാര്യ സന(26)യെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിൽ ഇറങ്ങി. അബ്ദുൽ റഹ്മാനെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സിപിഎം ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവർ കൂടിയാണ് പ്രതി. 2019 മാർച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ മാസമാണ് യുവതി ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. കേസിൽ ഉൾപ്പെട്ട പ്രതികളും പരാതിക്കാരിയും സിപിഎം പ്രവർത്തകരായിരുന്നു. ഒരു കേസിൽ അകപ്പെട്ട് റിമാൻഡിലായ യുവതിയുടെ ഭർത്താവിനെ പുറത്തിറക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതി അഞ്ചു ലക്ഷം രൂപ വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്.