Times Kerala

2023 ഓടെ 1 കോടി പ്രമേഹ രോഗികളെ ശാക്തീകരിക്കുന്നതിന് അസ്ട്രസെനെക-ആര്‍എസ്എസ്ഡിഐ സഹകരണം

 
2023 ഓടെ 1 കോടി പ്രമേഹ രോഗികളെ ശാക്തീകരിക്കുന്നതിന് അസ്ട്രസെനെക-ആര്‍എസ്എസ്ഡിഐ സഹകരണം

കൊച്ചി: പ്രമുഖ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക, ഇന്ത്യയിലെ ഡയബറ്റീസ് പഠനങ്ങള്‍ക്കായുള്ള ഗവേഷണ സൊസൈറ്റിയുമായി (ആര്‍എസ്എസ്ഡിഐ) ധാരണാ പത്രം ഒപ്പുവച്ചു. ഡയബറ്റീസ് രോഗത്തില്‍ നിന്നുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ തടയുന്നതിനായി വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുകയും ആളുകളെ ബോധവല്‍ക്കരിക്കുകയുമാണ് ലക്ഷ്യം.

ഡോക്ടര്‍മാര്‍, ഡയബറ്റോളജിസ്റ്റുകള്‍, എന്‍ഡോക്രൈനോളജിസ്റ്റുകള്‍, പാരാ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 6000ത്തോളം അംഗങ്ങളുള്ള ആര്‍എസ്എസ്ഡിഐ വിദഗ്ധരും ഗവേഷകരും ഉളള ഏഷ്യയിലെ ഏറ്റവും വലിയ പ്രമേഹ ആരോഗ്യ പരിപാലന സംഘടനയാണ്. പ്രമേഹത്തെക്കുറിച്ചുള്ള വിപുലമായ ഗവേഷണത്തിനും ഇന്ത്യയില്‍ പ്രമേഹ വിദ്യാഭ്യാസ സംരംഭങ്ങള്‍ തുടരുന്നതിനും സംഘടന സഹായിച്ചിട്ടുണ്ട്. സഹകാരികളില്‍ പ്രധാനി എന്ന നിലയില്‍ അസ്ട്രസെനെക ‘പ്രമേഹത്തിന് അപ്പുറം’ എന്നൊരു പ്രചാരണത്തിനും തുടക്കം കുറിച്ചു. രാജ്യത്തെ ഒരു കോടിയോളം പ്രമേഹ രോഗികള്‍ക്ക് നേട്ടമാകുന്ന മൂന്ന് വര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടിയാണിത്. പ്രമേഹ രോഗികള്‍ക്കും ശുശ്രൂഷകര്‍ക്കും ഡയബറ്റീസ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനും ശരിയായ രോഗ പരിപാലന തീരുമാനങ്ങള്‍ കൈക്കൊണ്ട് ശാക്തീകരിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫൗണ്ടേഷന്‍ അറ്റ്‌ലസ് ഓണ്‍ ഡയബറ്റീസ് കണക്ക് പ്രകാരം ദക്ഷിണേഷ്യയില്‍ 11 പേരില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ട്. 2030ഓടെ ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം 11.5 കോടിയാകും. പൊതുവെ 10 മുതല്‍ 15 ശതമാനം പേര്‍ക്ക് പ്രമേഹമുണ്ടെങ്കിലും ഹൃദ്‌രോഗം മൂലം ആശുപത്രിയിലാകുന്ന 44 ശതമാനം പേര്‍ക്കും ടൈപ്പ് 2 ഡയബറ്റീസുണ്ടെന്നാണ് ഈയിടെ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഹൃദ്‌രോഗം ഇന്ത്യയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ്, ആശുപത്രി പ്രവേശനാനന്തര മരണനിരക്ക് 20-30 ശതമാനമാണ്. ഗുരുതരമായ കിഡ്‌നി രോഗവും രോഗീ മരണവും ഹൃദ്‌രോഗ അപകട സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഹൃദ്‌രോഗവും കിഡ്‌നി രോഗവും കുറയ്ക്കുന്നതിന് പ്രമേഹ നിയന്ത്രണം അനിവാര്യമാണ്.

സാംക്രമികേതര രോഗങ്ങളുടെ പരിപാലനത്തിനായി രോഗികളെ കേന്ദ്രീകരിച്ചുള്ള പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതില്‍ അസ്ട്രസെനെക എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണെന്നും നിലവില്‍ ചികിത്സകള്‍ ലഭ്യമായിരുന്നിട്ടും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധ നില താരതമ്യേന കുറവാണ്, ഇത് അനിയന്ത്രിതമായ പ്രമേഹത്തിനും ഹൃദയത്തിന്റെയും വൃക്കയുടെയും തകരാറുകള്‍ക്കും കാരണമാകുന്നുവെന്നും അസ്ട്രസെനെക്കയും ആര്‍എസ്എസ്ഡിഐയും തമ്മിലുള്ള സഹകരണത്തോടെ രോഗികള്‍ക്ക് ഡിജിറ്റല്‍ ബോധവല്‍ക്കരണം നല്‍കി ഡയബറ്റീസിനെ കുറിച്ച് അവബോധം വളര്‍ത്തുവാന്‍ സാധിക്കുമെന്നും അസ്ട്രസെനെക ഇന്ത്യ മെഡിക്കല്‍ അഫയേഴ്‌സ് ആന്‍ഡ് റെഗുലേറ്ററി വൈസ് പ്രസിഡന്റ് ഡോ.അനില്‍ കുക്രെജ പറഞ്ഞു.

ആര്‍എസ്എസ്ഡിഐയും അസ്ട്രസെനെക്കയും തമ്മിലുള്ള സഹകരണത്തിലൂടെ ഡയബറ്റീസ് സംബന്ധിച് ബോധവല്‍ക്കരണം നടത്താനും അതുവഴി ആശങ്കള്‍ക്ക് പരിഹാരം കണ്ടെത്താനും സാധിക്കുമെന്നും മൂന്ന് വര്‍ഷം കൊണ്ട് ഡിജിറ്റലായി ഒരു കോടി ഇന്ത്യക്കാരിലേക്ക് എത്താന്‍ സാധിക്കുമെന്നും ഈ കോവിഡ് കാലത്ത് ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഡോക്ടര്‍മാരുമായി രോഗികള്‍ക്ക് ചര്‍ച്ചകള്‍ നടത്താനും ശരിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രോഗ പരിപാലനം സാധ്യമാകുമെന്നും ആര്‍എസ്എസ്ഡിഐ പ്രസിഡന്റും 2020 സംഘാടക ചെയര്‍മാനുമായ ഡോ. ബന്‍ഷി സാബൂ പറഞ്ഞു.

Related Topics

Share this story