വ്യാജ സിം ഉപയോഗിച്ച് തട്ടിയെടുത്തത് 44 ലക്ഷം രൂപ; തൃശ്ശൂരിൽ നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പ്.!
തൃശൂർ: പുതുക്കാടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വ്യാജ സിം ഉപയോഗിച്ച് അക്കൗണ്ടിലെ 44 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വർച്വൽ സിം ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. സ്ഥാപന ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഫിസ് സമയം കഴിഞ്ഞ് വൈകിട്ട് അഞ്ചു മണിയോടെ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണിൽ സിം കാർഡ് നോട്ട് രജിസ്റ്റർഡ് എന്ന് കാണിക്കുകയായിരുന്നു. അതേസമയം, നെറ്റ്‌വർക്ക് സംബന്ധമായ പ്രശ്നമായിരിക്കുമെന്നു കരുതി മാനേജർ ശനിയാഴ്ച രാവിലെ കസ്റ്റമർ കെയർ ഓഫിസിൽ നേരിട്ടെത്തിയപ്പോളാണ് തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.
സ്വകാര്യ കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളിൽ നിന്നുമാണ് 44 ലക്ഷം രൂപ തട്ടിയെടുത്തത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡൽഹി, ഝാർഖണ്ട്, അസം എന്നിവിടങ്ങളിലെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയിരിക്കതെന്നു കണ്ടെത്തിയിട്ടുണ്ട്. പണം തട്ടാൻ വർച്വൽ സിം ആണ് ഉപയോഗിച്ചത്. വ്യാജ സിം നിർമ്മിച്ച് ഒടിപി നമ്പർ ശേഖരിച്ചാണ് സംഘം പണം തട്ടിയെടുക്കുന്നത്.പണം പിൻവലിച്ച അക്കൗണ്ട് കൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. റൂറൽ എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.