Times Kerala

ഫോണില്‍ വിളിച്ച് അശ്ലീലം പറച്ചില്‍: കോയമ്പത്തൂരില്‍ 46കാരനെ അടിച്ച് കൊലപ്പെടുത്തി

 
ഫോണില്‍ വിളിച്ച് അശ്ലീലം പറച്ചില്‍: കോയമ്പത്തൂരില്‍ 46കാരനെ അടിച്ച് കൊലപ്പെടുത്തി

 

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞയാളെ അമ്മയും മകളും ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തി. പെരിയാര്‍ നഗറിലെ കാരക്കാമടയിലാണ് അശ്ലീല ഫോണ്‍ കോളുകള്‍ ചെയ്ത 46 വയസുകാരനെ കൊലപ്പെടുത്തിയത്.

32 വയസുകാരിയും വിധവയുമായ ധനലക്ഷ്മിയെയാണ് ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശല്യം ചെയ്തത്. 50 വയസുള്ള അമ്മ മല്ലികയ്ക്ക് ഒപ്പമാണ് ധനലക്ഷ്മി താമസിക്കുന്നത്. ശേഷം അമ്മയും മകളും ചേര്‍ന്ന് ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.ഒരാഴ്ച മുന്‍പ് മുതലാണ് ധനലക്ഷ്മിക്ക് തിരിച്ചറിയാത്ത നമ്പറില്‍ നിന്ന് കോള്‍ വരാന്‍ തുടങ്ങിയത്.

മകള്‍ വിളിച്ചയാളോട് തെറ്റായ നമ്പറിലേക്കാണ് വിളിച്ചതെന്ന് പറഞ്ഞെന്ന് അമ്മ മല്ലിക. എന്നാലും ഇയാള്‍ ഇടക്ക് ഇടക്ക് വിളിക്കാന്‍ തുടങ്ങിയെന്നും ഇടയ്ക്ക് അശ്ലീല പ്രയോഗങ്ങള്‍ നടത്താന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു.പിന്നീട് കോളുകള്‍ മകള്‍ റെക്കോര്‍ഡ് ചെയ്ത് അമ്മയെ കേള്‍പ്പിച്ചു, മകള്‍ ആളെ കണ്ടെത്താനായി ഇന്നലെ വീട്ടിലേക്ക് ക്ഷണിച്ചു. രണ്ട് മണിയോടെ 46 വയസുകാരന്‍ വീട്ടിലെത്തിയതും അയാളും രണ്ടംഗ സംഘവും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു.

ശേഷം അമ്മയും മകളും വിറക് കഷ്ണങ്ങള്‍ കൊണ്ട് ആളെ അടിക്കുകയായിരുന്നു. ഇയാള്‍ക്ക് കാലിലും തലയിലും മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. അടിയേറ്റ ശേഷം കുറച്ച് ദൂരത്തേക്ക് നടന്ന് പോയ പുരുഷന്‍ റോഡില്‍ മരിച്ചു വീണു.

Related Topics

Share this story