ചികിത്സാപ്പിഴവുമൂലം കോവിഡ് രോഗി മരിച്ചെന്ന ശബ്ദസന്ദേശം:വിശിദീകരണവുമായി അധികൃതർ
Oct 19, 2020, 23:46 IST
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവു മൂലം കോവിഡ് രോഗി മരിച്ചെന്ന നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശം സത്യവിരുദ്ധമെന്ന് മെഡിക്കൽ കോളേജ് അധികൃതർ. നഴ്സിംഗ് ഓഫീസർ ജലജാ ദേവി ഒരു മാസമായി അവധിയിലാണ്. കോഡ് പ്രവർത്തനങ്ങളിൽ ഒന്നും ഇവർ പങ്കെടുത്തിരുന്നില്ല. ശബ്ദ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം വസ്തുതാവിരുദ്ധമാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് കോവിഡ് രോഗി മരിച്ചത്. ഉയർന്ന രക്തസമ്മർദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു. ശ്വസന സഹായിയുടെ ഓക്സിജൻ ട്യൂബുകൾ ഊരി പോകുന്നതല്ല. രോഗിയെ വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നതായി ശബ്ദസന്ദേശത്തിൽ പറയുന്നതും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.