ദുർമന്ത്രവാദത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ എട്ടുപേരെ കൊലപ്പെടുത്തിയതായും, സ്ത്രീകളെ ബലാത്‌സംഗം ചെയ്തതായും റിപ്പോർട്ട്
ചൈബാസ: ദുർമന്ത്രവാദം നടത്തുന്നതിനിടെ ഒരു കുടുംബത്തിലെ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഛാർഖണ്ഡിലെ ചൈബാസയിൽ ഗുംദി സുരിൻ എന്ന ഗോത്രവർഗക്കാരനെ ഗുരുതരാവസ്ഥയിൽ സദർ ആശുപത്രിയിലെത്തിച്ചിരുന്നു. ഇയാളാണ് തന്‍റെ അമ്മാവൻ കുടുംബത്തിലെ എട്ട് അംഗങ്ങളെ കൊന്നതായി വെളിപ്പെടുത്തിയത്. തനിക്കും അമ്മാവനും ഒരേ പേരാണ്- ഗുംദി സുരിൻ. കഴിഞ്ഞ 10-15 ദിവസമായി താൻ കബ്രഗുട്ടിലെ ബന്ധു വീട്ടിലാണ് താമസിക്കുന്നത്. തന്നെ കൊല്ലാൻ അമ്മാവൻ അവിടെയുമെത്തി. ഈ സമയത്ത് താൻ സംഭവസ്ഥലത്ത് നിന്ന് സഹോദരിയുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അവൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മാവൻ സഹോദരനും നാല് മക്കളുമടക്കം കുടുംബത്തിലെ എട്ട് അംഗങ്ങളെ ഇതുവരെ കൊലചെയ്തതായി തനിക്ക് സംശയമുണ്ടെന്നും സൂരിൻ പറഞ്ഞു.
അമ്മാവൻ ഭാര്യയെ കൊന്നിരിക്കണമെന്നും അമ്മായിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന സംശയവും സൂരിനുണ്ട്. അതേസമയം തന്‍റെ അധികാരപരിധിയില്‍ അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ലെന്ന് സബ് ഡിവിഷണൽ ഓഫീസർ അമർ കുമാർ പാണ്ഡെ പറഞ്ഞതായി ഇടിവി ഭാരത് റിപ്പോർട്ട് ചെയ്യുന്നു.
ഛാർഖണ്ഡ് ഒരു പ്രത്യേക സംസ്ഥാനമായി മാറിയതിനുശേഷം അന്ധവിശ്വാസവുമായി ബന്ധപ്പെട്ട മരണങ്ങൾ ഇവിടെ വർധിക്കുന്നതായാണ് റിപ്പോർട്ട്. 2000 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 1800 സ്ത്രീകൾ ഇത്തരത്തില്‍ കൊല്ലപ്പെട്ടു. ആകെ 233 സ്ത്രീകൾ കൊല്ലപ്പെട്ട ചൈബാസ, സെറൈകേല എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.