Times Kerala

പശുത്തോൽ കിട്ടാനില്ല; രാജ്യത്ത് ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണം ആശങ്കയില്‍

 
പശുത്തോൽ കിട്ടാനില്ല; രാജ്യത്ത് ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണം ആശങ്കയില്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണ വ്യവസായം അപകടാവസ്ഥയില്‍. പ്രധാനമായും പശുത്തോല്‍ കിട്ടനില്ലാത്തതാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ക്രിക്കറ്റ് ലോകക്കപ്പ് അടുത്തതോടെ ബോളുകളുടെ ആവശ്യകത രാജ്യത്ത് വര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍, ഇത് നന്നായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ ഉത്പാദകര്‍ക്ക് ആകുന്നില്ല.
ജിഎസ്ടി അടക്കമുളള പ്രതിസന്ധികളെ തുടര്‍ന്ന് തളര്‍ച്ചയിലായിരുന്ന വ്യവസായം ഇംഗ്ലണ്ട് ലോകക്കപ്പോടെ നേട്ടം കൊയ്യാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ബോള്‍ നിര്‍മ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ കന്നുകാലികളുടെ തോല്‍ ലഭിക്കാതായാതോടെ ലോകക്കപ്പുമായി ബന്ധപ്പെട്ട മികച്ച വിപണി അവസരം നഷ്ടമാകുമോ എന്ന ഭയത്തിലാണ് മീററ്റിലെ നിര്‍മ്മാതാക്കള്‍.

കഴിഞ്ഞ കുറച്ച് വര്‍ഷമായി കന്നുകാലിത്തോല്‍ ബോള്‍ നിര്‍മ്മാതാക്കള്‍ക്ക് വിറ്റിരുന്ന ഉത്തര്‍പ്രദേശിലെ യൂണിറ്റുകള്‍ ഇന്ന് ഏറെക്കുറെ അടച്ചുപൂട്ടിയിരിക്കുന്നു. അതിനാല്‍ ബോള്‍ നിര്‍മ്മാണത്തിന് ആവശ്യമായ തുകല്‍ നിര്‍മ്മാതാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുകയാണിപ്പോള്‍. ബോള്‍ നിര്‍മാണക്കമ്പനിയായ ബിഡിഎം അടക്കമുളളവയും ഇതേ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

‘ബോള്‍ നിര്‍മ്മാണത്തിനായി ഞങ്ങള്‍ ഇപ്പോള്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുമാണ് തുകല്‍ ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ നിര്‍മ്മിച്ച ബോളുകളുടെ വിലയുടെ കാര്യത്തില്‍ ഞങ്ങള്‍ വലിയ പ്രശ്‌നത്തിലാണ്’ ബിഡിഎംമ്മിന്റെ ഉടമ രാകേഷ് മഹാജന്‍ പറഞ്ഞു.

ഇപ്പോള്‍ ഈ വ്യവസായത്തിന് വലിയ വീഴ്ച സംഭവിച്ചു, ക്രിക്കറ്റ് ബോള്‍ കയറ്റുമതിയുടെ കാര്യത്തില്‍ ഇപ്പോള്‍ പാകിസ്ഥാനേക്കാള്‍ പിന്നിലാണ് ഇന്ത്യയെന്ന് അനുഭവ പരിചയം ഉളളവര്‍ പറയുന്നു.

Related Topics

Share this story