മെഡിക്കല്‍ കോളജ് എസ്‌എടി ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള പിഞ്ചു കുഞ്ഞിനെ എലി കടിച്ചു;പരാതി നൽകിയതിന് പിന്നാലെ ഡിസ്ചാർജ്ജ്
തിരുവനന്തപുരം: കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന ആറ് മാസം പ്രായമായ കുഞ്ഞിന്റെ വിരലിൽ എലി കടിച്ചു. മെഡിക്കൽ കോളജ് എസ്‌എടി ആശുപത്രിയിലാണ് സംഭവം. വെളളനാട് സ്വദേശികളുടെ ആറ് മാസം മാത്രമായ കുഞ്ഞിന്റെ കാലിലാണ് എലി കടിച്ചത്. രാത്രിയിൽ ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോഴാണ് അമ്മയുടെ ശ്രദ്ധയിൽപ്പെടുന്നത്. പരാതി പറഞ്ഞപ്പോൾ കുഞ്ഞിന് വേണ്ട ചികിത്സ നൽകേണ്ട സമയത്ത് അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുൻപേ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.യുവതിക്കും ഭർത്താവിനും കുഞ്ഞിനും കോവിഡ് പോസിറ്റീവാകുന്നത് കഴിഞ്ഞ ബുധനാഴ്ചയാണ്. തുടർന്ന് അമ്മയേയും കുഞ്ഞിനേയും എസ്‌എടിയിലേയ്ക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എലി ശല്യം രൂക്ഷമായിരുന്നതായി കുഞ്ഞിന്റെ പിതാവ് പറഞ്ഞു.ആശുപത്രിയിൽ എലി ശല്യം രൂക്ഷമാണെന്ന് സൂപ്രണ്ടും സമ്മതിച്ചു. എലികളെ നിർമാർജനം ചെയ്യാൻ വെയർ ഹൗസിങ് കോർപറേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും നടപടികൾ ഫലപ്രദമായിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. എലി നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.എലി കടിച്ചുവെന്ന് പരാതിപ്പെട്ടതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്തുവെന്നും ആക്ഷേപമുണ്ട്. ലക്ഷണങ്ങൾ ഇല്ലാത്തവരെ ഡിസ്ചാർജ് ചെയ്യുന്നത് സാധാരണമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഇതിന് ന്യായീകരണമാണ് പറയുന്നത്.