സി.പി. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ല, വലതുകയ്യിൽ വെടിമരുന്നിന്‍റെ അംശം ഇല്ല, കണ്ടെത്തിയ വെടിയുണ്ടകൾ പൊലീസിന്‍റെ തോക്കിൽ നിന്നുള്ളത്; വൈത്തിരി വെടിവയ്പ്പ് കേസിൽ ഫോറൻസിക് റിപ്പോർട്ട്
കൽപ്പറ്റ: വൈത്തിരി റിസോർട്ടിൽഉണ്ടായ വെടിവയ്പ്പ് കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. സംഭവസ്ഥലത്ത് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട ജലീലിന്‍റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പൊലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.മാത്രമല്ല, ജലീലിന്‍റെ വലതുകയ്യിൽ വെടിമരുന്നിന്‍റെ അംശം ഇല്ലായിരുന്നെന്നും, സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പൊലീസിന്‍റെ തോക്കിൽ നിന്നുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജലീൽ വെടിയുതിർത്തപ്പോഴാണ് തിരികെ വെടിവെച്ചതെന്ന പൊലീസ് ഭാഷ്യം നിഷേധിക്കുകയാണ് ഫോറൻസിക് റിപ്പോർട്ട്.ഫെബ്രുവരിയിൽ കോടതിയിൽ സമർപ്പിച്ചതാണ് റിപ്പോർട്ട്. ഇത് ജലീലിന്‍റെ ബന്ധുക്കൾക്ക് ലഭ്യമായതോടെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നത്.സി.പി. ജലീലിന്‍റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി.പി. റഷീദ് പ്രതികരിച്ചു.