കണ്ണൂരിലെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം: തിരിച്ചടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്; നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
കണ്ണൂർ:എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി റിപ്പോർട്ട്. സലാഹുദീനെ വെട്ടി കൊലപ്പെടുത്തിയ സ്ഥലത്തിന് അടുത്തുള്ള വീടുകളിൽ നിന്നാണ് ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചത്. അതേസമയം, കൊലപാതകത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.
ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് പ്രതികളെ കുറിച്ചും , കൊലപാതകരീതിയെ കുറിച്ചും കൃത്യമായ വിവരം കിട്ടിയെന്നാണ് സൂചന. സലാഹുദ്ദീന്‍റെ കാറിൽ ഇടിച്ച ബൈക്കും, മറ്റ് പ്രതികൾ സഞ്ചരിച്ച കാറും സംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.വീടുകളിലെ ദൃശ്യം ക്യാമറ സ്ഥാപിച്ച കമ്പനി മുഖേനയാണ് പൊലീസ് സംഘടിപ്പിച്ചത്. സലാഹുദ്ദീന്‍റെ കൊലപാതകത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.
2018 ജനുവരിയില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്‍.