കണ്ടൈനർ ലോറി കൊള്ളയടിച്ചു; കവർന്നത് 2 കോടിയുടെ ഷവോമി മൊബൈൽ ഫോണുകൾ; രണ്ടുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഫോണ്‍ കൊള്ള
ചെന്നൈ: ഷവോമി മൊബൈല്‍ കമ്പനിയുടെ പ്ലാന്റില്‍ നിന്നും കൊണ്ടുപോയ രണ്ടു കോടി രൂപയുടെ ഫോണുകൾ കൊള്ളയടിച്ചു. തെലങ്കാനയിലെ മേഡക് ജില്ലയില്‍ വച്ചാണ് ഓടുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് ഫോണുകള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ച നടന്ന രണ്ടു കോടി രൂപയുടെ കൊള്ള ഇന്നലെയാണു പുറം ലോകം അറിഞ്ഞത്. രണ്ടുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഫോണ്‍ കൊള്ളയാണിത്.ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും ദേശീയപാതകളില്‍ വച്ചാണ് ആസൂത്രിതമായി ഓടികൊണ്ടിരിക്കുന്ന ലോറികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ വിദഗ്ധമായി കവരുന്നത്. ഓഗസ്റ്റ് 26 ന് ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വച്ചു ലോറിയില്‍ കാറിടിപ്പിച്ച ശേഷം ഡ്രൈവറെയും ക്ലീനറെയും കീഴ്പെടുത്തി ആറുകോടിയുടെ ഫോണുകള് കവര്‍ന്നിരുന്നു. ഈമാസം ആറിനു തെലങ്കാനയിലെ ഗുണ്ടൂരില്‍ വച്ചു നടന്ന കൊള്ളയില്‍ 80 ലക്ഷത്തിന്റെ ഫോണുകളാണ് നഷ്ടമായത്.