ചരക്ക് കൈവശമുണ്ടോ? കഞ്ചാവ് അല്ലല്ലോ..ഹാഷിഷ് അല്ലേ?; ദീപികയുടെ പേരിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്; മുൻനിര ബോളിവുഡ് താരങ്ങൾ കുരുക്കിലേക്ക്…
ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുൻ നിര ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും ശ്രദ്ധ കപൂറിനും അന്വേഷണസംഘം സമൻസ് അയച്ചതായാണ് റിപ്പോർട്ട്. അതേസമയം, വാട്‌സാപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് മുൻ നിര താരങ്ങളെ ചോദ്യം ചെയ്യുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ചില താരങ്ങൾ നടത്തിയ വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നിട്ടുണ്ട്.ടാലന്റ് ഏജന്റായ ജയ സഹയുടെ ഫോണില്‍ നിന്നാണ് വാട്‌സാപ്പ് ചാറ്റുകള്‍ കണ്ടെത്തിയതെന്നാണ് സൂചന. പ്രമുഖ ബോളിവുഡ് താരം ദീപിക പദുക്കോണും അവരുടെ ബിസിനസ് മാനേജര്‍ കരിഷ്മ പ്രകാശും തമ്മില്‍ നടത്തിയതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഇരുവരും തമ്മിലുള്ള ചാറ്റ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. 2017 ഒക്‌ടോബര്‍ 28 ന് നടത്തിയ ചാറ്റ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പുറത്ത് വന്ന ചാറ്റ് ഇങ്ങനെ…
ദീപിക പദുക്കോണ്‍: ചരക്ക് കൈവശമുണ്ടോ?
കരിഷ്മ: എന്റെ കൈയിലുണ്ട്, പക്ഷെ വീട്ടിലാണ്.ഞാന്‍ ഇപ്പോള്‍ ബാന്ദ്രയിലാണ്. അത്യാവശ്യമാണെങ്കിൽ ഞാന്‍ അമിത്തിനോട് ചോദിക്കാം.
ദീപിക: വേണം, ആവശ്യമാണ്.
കരിഷ്മ: അമിത്തിന്റെ കൈയിലുണ്ട്.
ദീപിക: കഞ്ചാവ് അല്ലല്ലോ, ഹാഷീഷ് അല്ലേ
കരിഷ്മ: അതെ ഹാഷീഷ് ആണ്. എപ്പോഴാണ് നിങ്ങള്‍ കോകോയിലെത്തുന്നത്. (മുംബൈയിലെ ഒരു റസ്‌റ്റോറന്റ്).
ദീപിക: 11.30-12. എത്ര മണി വരെ അവർ അവിടെ ഉണ്ടാകും.
കരിഷ്മ: 11.30 എന്ന് അവര്‍ പറഞ്ഞുവെന്നാണ് തോന്നുന്നത്. 12 മണിയോടെ അവര്‍ക്ക് മറ്റൊരിടത്തേക്ക് പോകേണ്ടതുണ്ട്…
എന്നിങ്ങനെയാണ് ചാറ്റ് നീളുന്നത്. ദീപിക പദുക്കോണിനോട് നാളെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, സുശാന്തിന്റെ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരുമായുള്ള റിയയുടെ ചാറ്റുകളിൽ ദീപികയുടെ പേര് പറയുന്നതായും റിപ്പോർട്ടുണ്ട്. നടി സാറ അലി ഖാൻ, രാകുൽ പ്രീത് , സമൂഹമാധ്യമങ്ങളിൽ സജീവമായ സിമോൻ എന്നിവരുടെ പേരുകൾ റിയ വെളിപ്പെടുത്തിയതാണെന്ന് എൻസിബി പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ താരങ്ങളെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.