പൊലീസിനെ തള്ളിയിട്ട് ഡ്രാക്കുള സുരേഷ് ഓടി രക്ഷപെട്ടു; കോവിഡ് കെയര്‍ സെന്‍ററിൽ പാര്‍പ്പിക്കാനെത്തിക്കവേ
അങ്കമാലി: കോവിഡ് കെയര്‍ സെന്‍ററില്‍ പാര്‍പ്പിക്കാനെത്തിക്കവേ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിനെ തള്ളിയിട്ട് ഓടി രക്ഷപെട്ടു. നിരവധി കേസുകളില്‍ പ്രതിയായ ‘ഡ്രാക്കുള സുരേഷെ’ന്ന വടയമ്പാടി ചെമ്മല കോളനി കണ്ടോളിക്കുടി വീട്ടില്‍ സുരേഷാണ് (38) പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്. കറുകുറ്റി കാര്‍മല്‍ ധ്യാനകേന്ദ്രം കോവിഡ് കെയര്‍ സെന്‍ററില്‍ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ജയില്‍ വകുപ്പിന്‍റെ കോവിഡ് കെയര്‍ സെന്‍്റര്‍ ചുമതലയുള്ള പൊലീസുകാരെ തള്ളിമാറ്റി ഇയാള്‍ സമീപത്തെ ജാതിത്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.പെരുമ്പാവൂർ തണ്ടേക്കാട് കടയില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ സുരേഷിനെ കോവിഡ് കെയര്‍ സെന്‍്ററിലാക്കാന്‍ വാഹനത്തില്‍ എത്തിക്കുകയായിരുന്നു.മറ്റൊരു കേസിലെ പ്രതിയടക്കം രണ്ടു പ്രതികളെയാണു കോവിഡ് സെന്‍്ററില്‍ പാര്‍പ്പിക്കുന്നതിനായി എത്തിച്ചത്. വിവിധ കേസുകളിലെ പ്രതികളെ കോവിഡ് പരിശോധനക്കു ശേഷം കോവിഡ് നിരീക്ഷണത്തിലാക്കുന്നതിനുള്ള കേന്ദ്രമാണിത്.കോവിഡ് പരിശോധന നടത്തിയശേഷം രാത്രി 11ഓടെയാണ് പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചത്. ഇതിനിടെയാണ് പ്രതി വിദഗ്ധമായി രക്ഷപ്പെട്ടത്. അങ്കമാലി, കറുകുറ്റി മേഖലകളില്‍ പ്രതിക്കായി രാവിലെ വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.