പണിക്കു പോകുന്നത് വല്ലപ്പോഴും മാത്രം, നിരന്തരം ലാപ്‌ടോപ്പ് ഉപയോഗിക്കുമായിരുന്നു; അൽഖ്വയ്‌ദ ഭീകരന്റെ കൂടെ താമസിച്ചയാളുടെ വെളിപ്പെടുത്തൽ
കൊച്ചി: ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടാണ് ഇന്ന് കേരളം ഉണർന്നത്. പെരുമ്പാവൂരിൽ നിന്നും മൂന്ന് അൽ ഖായിദ ഭീകരരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു എന്നതായിരുന്നു ആ വാർത്ത. ഇപ്പോളിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.
കൊച്ചി ഏലൂരിനടുത്ത് പാതാളത്ത് എൻഐഎ പിടികൂടിയ അൽ ഖായിദ ഭീകരൻ എന്ന് സംശയിക്കുന്ന മുർഷിദ് ഹസൻ ലാപ്ടോപ് ഉപയോഗിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന യുവാവിന്റെ വെളിപ്പെടുത്തിയിരിക്കുന്നു. എന്ത് കാര്യത്തിനായാണെന്നു അറിയില്ല പക്ഷെ, അയാൾ നിരന്തരം ലാപ്ടോപ്പും സ്മാർട്ഫോണും ഉപയോഗിച്ചിരുന്നു എന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ.
അറസ്റ്റിലായ മുർഷിദ് കെട്ടിട നിർമാണത്തിനും, ചായക്കടയിലെ പണിക്കുമാണ് പോയിരുന്നത്.എന്നാൽ ഇയാൾ വല്ലപ്പോഴും മാത്രമേ ജോലിയ്ക്ക് പോകാറുള്ളുവെന്നും, അക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതായും സഹ താമസക്കാരനായ യുവാവ് പറയുന്നു. പാതാളത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഈ വീട് കെട്ടിട നിർമാണത്തിനും മറ്റു പ്രാദേശിക ജോലികൾക്കും തൊഴിലാളികളെ വിതരണം ചെയ്യുന്നയാൾ വാടകയ്‌ക്കെടുത്തിരുന്നതാണ്. അഞ്ചു പേരാണ് ഇവിടെ താമസിച്ചിരുന്നത്.
ഇന്ന് പുലർച്ചെയാണ് ദേശീയ അന്വേഷണ ഏജൻസി എറണാകളത്ത് പരിശോധന നടത്തിയത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായത്.