നടിയെ ആക്രമിച്ച കേസ്: സിദ്ധിഖിനും ഭാമയ്ക്കും പിന്നാലെ ഇടവേള ബാബുവും ബിന്ദു പണിക്കരും കൂറുമാറി
കൊച്ചി: യുവനടിയെ കാറിൽ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ സിനിമാ രംഗത്ത് നിന്ന് കുറുമാറിയവരുടെ എണ്ണം നാലായി. സിദ്ധിഖ്, ഭാമ,ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവരാണ് കൂറുമാറിയത്. ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയിരുന്നുവെന്ന ആദ്യമൊഴിയിൽ നിന്നാണ് ഇടവേള ബാബു പിന്മാറിയത്. തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുന്നുവെന്നാണ് നടി പരാതിപ്പെട്ടതെന്നാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.2013 മാർച്ചിൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ ദീലീപ് ഒന്നാം പ്രതി പൾസർ സുനിയെ കണ്ട കാര്യം അറിയാമെനന്നായിരുന്നു ബിന്ദു പണിക്കർ മുൻപ് നൽകിയ മൊഴി, ഈ മൊഴിയാണ് കോടതിയിൽ മാറ്റിപ്പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് സിദ്ധിഖും ഭാമയും കൂറുമാറിയത്. അമ്മ സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തെ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.