യുവതിയുടെ ദാരുണാന്ത്യം ഭാവി വരനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ; അമേരിക്കയിൽ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചത് ആന്ധ്രാപ്രദേശ് സ്വദേശിനി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വെള്ളച്ചാട്ടത്തിനരികില്‍ നിന്നും ഭാവി വരനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി വീണ് ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം.ആന്ധ്രാപ്രദേശ് സ്വദേശിനിയായ പോളവരപ് കമല (27) യാണ് മരിച്ചത്. അമേരിക്കയില്‍ ഒരു സോഫ്‌ട്വെയര്‍ കമ്പനിയിലെ ജീവനക്കാരിയിരുന്നു. കമലയും ഭാവിവരനും അറ്റ്‌ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാല്‍ഡ് റിവര്‍ വെള്ളച്ചാട്ടത്തിന് സമീപം വാഹനം നിർത്തുകയും തുടര്‍ന്ന് വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവരും വഴുതി വീഴുകയായിരുന്നു. യുവാവിനെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെങ്കിലും കമലയുടെ ജീവന്‍ രക്ഷിക്കാനായില്ല. കമലയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്‍ജിനിയറിംഗ് ബിരുദധാരിയ കമല ഉന്നത പഠനത്തിനായാണ് അമേരിക്കയിലേക്ക് പോയത്. കമലയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് തെലുഗു അസോസിയേഷന്‍ പറഞ്ഞതായി കമലയുടെ പിതാവ് വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് കമലയുടെ കുടുംബം കഴിയുന്നത്.