Times Kerala

19കാരിയുടെ ആത്മഹത്യക്ക് പിന്നിൽ അപവാദ പ്രചരണങ്ങളും, ഭീഷണിയും; രണ്ടു യുവാക്കൾ അറസ്റ്റിൽ

 
19കാരിയുടെ ആത്മഹത്യക്ക് പിന്നിൽ അപവാദ പ്രചരണങ്ങളും, ഭീഷണിയും; രണ്ടു യുവാക്കൾ അറസ്റ്റിൽ

ഇരവിപുരം: ബിരുദ വിദ്യാർഥിനിയായ പട്ടത്താനം സ്വദേശി പത്തൊമ്പതുകാരി തൂങ്ങി മരിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വടക്കേവിളവില്ലേജിൽ വടക്കേ വിള ശ്രീനഗർ ആറ് രാജ്ഭവനിൽ റോബിൻ രാജ് (20), കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ വാടി പനമൂട് പുരയിടത്തിൽ എസ്.എൻ. കോട്ടേജിൽ സോജിൻ (19) എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളാണിവർ. ഒന്നാം പ്രതി വിദേശത്താണ്. ഇയാളുടെ അറസ്റ്റിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.2019 ഒക്ടോബർ 20നാണ് എറണാകുളത്തെ കോളജിലെ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിക്കെതിരായി തുടർച്ചയായി നടന്ന അപവാദ പ്രചരണങ്ങളും, ഭീഷണിയുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന്​ ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലെത്തിച്ചത്​.പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതികളുമായി മൊബൈൽ ഫോൺ വഴി ചാറ്റിങ്​ നടത്തിയിരുന്നതായി സൈബർ സെൽനടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു, പ്രൊബേഷണറി എസ്.ഐ അഭിജിത്ത്, ജി.എസ്.ഐ സുനിൽ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Topics

Share this story