ഗോഡ്‌സെ പരാമർശം; അച്ചടക്കസമിതി പരിശോധിക്കും: അമിത് ഷാ
ന്യൂഡല്‍ഹി: പാര്‍ട്ടി നേതാക്കളുടെ ഗോദ്‌സേ അനുകൂലപരാമര്‍ശങ്ങള്‍ ബി.ജെ.പിയുടെ അഭിപ്രായമല്ലെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗോദ്‌സേയെ അനുകൂലിച്ചുള്ള നേതാക്കാന്‍മാരുടെ പ്രസ്താവന അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല. പ്രസ്താവനകള്‍ പിന്‍വലിച്ച് നേതാക്കന്‍മാര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. പ്രസ്താവനകള്‍ ബി.ജെ.പി അച്ചടക്കസമിതി പരിശോധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രജ്ഞ സിംഗ് ഠാക്കൂര്‍, അനന്ത്കുമാര്‍ ഹെഗ്‌ഡേ, നളീന്‍ കുമാര്‍ കട്ടില്‍ എന്നിവരുടെ പ്രസ്താവനകളാണ് പരിശോധിക്കുകയെന്നും അമിത് ഷാ അറിയിച്ചു. ഗോദ്‌സേ രാജ്യസ്‌നേഹിയാണെന്നായിരുന്നു പ്രജ്ഞസിംഗ് ഠാക്കൂറിന്റെ പ്രസ്താവന. പ്രജ്ഞ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന് അനന്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തുടര്‍ച്ചയായി ഗോദ്‌സേയേക്കാള്‍ ക്രൂരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു ബി.ജെ.പി എം.പി നളീന്‍കുമാറിന്റെ പ്രസ്താവന.
രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവായ ഗോദ്‌സേയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.