ഭാര്യയെ ഭർത്താവ് മർദിക്കുന്നതായി പരാതി, അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് ചാരായം വറ്റുന്ന ഭർത്താവിനെ, ഓടി രക്ഷപ്പെട്ട യുവാവിനെ പൊക്കിയത് കാമുകിയുടെ വീട്ടിൽ നിന്ന്
തിരുവനന്തപുരം: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നുവെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് ചാരായം വാറ്റുന്ന ഭർത്താവിനെ. പോലീസിനെ കണ്ടപാടെ ഓടി രക്ഷപ്പെട്ട യുവാവിനെ ഒടുവിൽ പിടികൂടിയത് കാമുകിയുടെ വീട്ടിൽ നിന്ന്. തിരുവനന്തപുരം ഇന്നലെ രാത്രി എട്ട് മണിയോടെ മുക്കുവൻതോടാണ് സംഭവം. മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നുവെന്ന് സമീപവാസികളാണ് വിതുര പോലീസിനെ അറിയിച്ചത്. തുടർന്ന്, പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് വീടിന്റെ അടുക്കളയിൽ മദ്യം വാറ്റുന്ന ഗൃഹനാഥനായ അജീഷിനെ. പൊലീസിനെ കണ്ട അജീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം, അജീഷിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും കരംകുളത്തുള്ള ഒരു യുവതിയുടെ വീട്ടിൽ അജീഷ് ഉണ്ടാകാനിടയുണ്ടെന്നുമുള്ള വിവരം ഭാര്യ പോലീസിനോട് പറയുകയായിരുന്നു. തുടർന്ന്, ഇന്ന് പുലർച്ചെ കരംകുളത്തെ കാമുകിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.