20 വര്‍ഷങ്ങള്‍ക്ക് മുൻപ് കളഞ്ഞ് പോയ സ്വർണക്കമ്മല്‍ തിരികെ കിട്ടിയ സന്തോഷത്തിൽ നാരായണിയമ്മ; സ്വർണം ‘കുഴിച്ചെടുത്ത്’ നൽകിയത് തൊഴിലുറപ്പ് തൊഴിലാളികൾ
കാസര്‍കോട്: ഇനി ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ ജിമിക്കി കമ്മൽ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കാസര്‍കോട് ബേഡകം എടമ്പൂർ സ്വദേശിയായ നാരായണിയമ്മ. 20 വർഷം മുൻപ്, അതായത് 2000ത്തിൽ ആണ് നാരായണിയമ്മയുടെ സ്വർണ ജിമിക്കി കമ്മൽ കളഞ്ഞു പോയത്. 20 വർഷങ്ങൾക്ക് ശേഷം സ്വർണക്കമ്മല്‍ ഒരു ‘നിധി’ പോലെ കുഴിച്ചെടുത്ത് നല്‍കിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്.
കാസര്‍കോട് സ്വദേശിയും ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകനുമായ വിനോദ് പായം ആണ് നാരായണി അമ്മയുടെ നഷ്ടപ്പെട്ട ജിമിക്കി കമ്മല്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
കല്യാണത്തിന് അച്ഛനും അമ്മയും വാങ്ങിത്തന്ന ജിമിക്കി കമ്മലായിരുന്നു നഷ്ടമായത്. അതുകൊണ്ട് തന്നെ നഷ്ടപ്പെട്ടപ്പോള്‍ അത് നാരായണിയമ്മയെ വല്ലാതെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു. കാണാതായ കാലത്ത് പവന് 4400 രൂപയായിരുന്നു വില. ബേഡകം പഞ്ചായത്തിലെ ഒമ്പതാം വാർഡ് എടമ്പൂരടിയിൽ കരനെല്ലിന്റെ കള പറിക്കുന്നതിനിടയിലാണ് സ്വർണത്തിളക്കം കണ്ടത്.
കാണാതായ കമ്മലിന്റെ കഥ അന്ന് കേട്ടറിഞ്ഞവർ തൊഴിലുറപ്പ് സംഘത്തിലുണ്ടായിരുന്നു. അവർക്ക് നാരായണിയമ്മയുടെ നഷ്ടത്തിന്റെ കഥ ഓർമയിൽ വന്നു. ഇതാണ് സ്വർണം തിരികെ കിട്ടാനും കാരണം. അങ്ങനെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയപ്പെട്ട കമ്മല്‍ ആ അമ്മയ്ക്ക് തിരിച്ചുകിട്ടിയിരിക്കുകയാണ്.