യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്; മരണത്തിൽ രണ്ടു യുവതികൾക്ക് പങ്ക്; യുവാവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 15ലക്ഷത്തിലധികം തുക
കോഴിക്കോട്: യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സ്വാഭാവിക മാറണമെന്ന് കരുതിയ സംഭവത്തിൽ നിർണായക വഴിത്തിരിവാകുന്ന തെളിവുകൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.
കോഴിക്കോട് ഫറോഖ് സ്വദേശി ജംഷീദിന്റെ മരണത്തിലാണ് തെളിവുകൾ പൊലീസിന് ലഭിച്ചത്. ജംഷീദിന്റെ മരണത്തിൽ രണ്ട് യുവതികളുടെ പങ്ക് സംശയിക്കുന്ന തരത്തിലുള്ള തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. ജംഷീദിന്റെ ഫോണ്‍ വിളിയുള്‍പ്പെടെയുള്ള തെളിവുകളും അക്കൗണ്ടിൽ നിന്നും പതിനഞ്ച് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട വഴിയും ക്രൈംബ്രാഞ്ച് കണ്ടെത്തയിട്ടുണ്ട് .
സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജംഷീദിന്റെ ജോലി. കടകളുടേത് ഉള്‍പ്പെടെ ജി.എസ്.ടി.ബില്‍ തയാറാക്കുന്ന ജോലിയില്‍ നിന്നും നല്ല വരുമാനവും ജംഷീദിന് ലഭിച്ചിരുന്നു. ഈ പണമാണ് അക്കൗണ്ടിൽ നിന്നും നഷ്ടമായിരിക്കുന്നത്. 2019 ഓഗസ്റ്റ് 29 ന് രാത്രിയിലാണ് ജംഷീദ് ട്രെയിന്‍ തട്ടി മരിക്കുന്നത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ നിഗമനത്തിൽ തന്നെ കേസ് അവസാനിപ്പിക്കുകയും ചെയ്തു.ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ചു അന്ന് ബന്ധുക്കൾ ഉയർത്തിയ സംശയങ്ങള്‍ പോലീസ് പരിശോധിച്ചതുമില്ല. തുടർന്ന് ജംഷീദിന്റെ മാതാവ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് പയ്യോളി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ഹരിദാസനെ അന്വേഷണച്ചുമതലയേല്‍പ്പിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജംഷീദിനെ നിരന്തരം ബന്ധപ്പെട്ടിരുന്ന വനിതകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുതും. പതിനഞ്ച് ലക്ഷത്തിലധികം രൂപ ജംഷീദിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി.തുടർന്ന് ജംഷീദുമായി അടുപ്പമുണ്ടായിരുന്ന രണ്ട് യുവതികളിലേക്ക് അന്വേഷണം എത്തുകയായിരുന്നു. പലതവണയായി ഇരുവരുടെയും അക്കൗണ്ടിലേക്ക് ജംഷീദ് പണമയച്ചിരുന്നതായി തെളിഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ യുവതികളിൽ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.