ആശ്രമത്തിനുള്ളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; അറസ്റ്റിലായ ആൾദൈവത്തിന് ജാമ്യം നിഷേധിച്ചു കോടതി
കപൂർത്തല: ആശ്രമത്തിനുള്ളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് അറസ്റ്റിലായ ആൾദൈവത്തിന് കോടതി ജാമ്യം നിഷേധിച്ചു. കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ബുധനാഴ്ചയാണ് ആൾദൈവം സ്വാമി ഭക്തിഭൂഷൺ മഹാരാജിനം ഇയാളുടെ ശിഷ്യനും കേസിൽ കൂട്ടുപ്രതിയുമായ ശിഷ്യൻ കിഷൻ മോഹൻദാസിനും ജാമ്യം നിഷേധിച്ചത്. പ്രത്യേക ജഡ്ജി സഞ്ജീവ് കുമാർ തിവാരിയാണ് സ്വാമി ഭക്തി ഭൂഷൺ മഹാരാജിന് ജാമ്യം നിഷേധിച്ചത്. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും ഈ ഘട്ടത്തിൽ ജാമ്യത്തിന് അർഹരല്ലെന്നും പറഞ്ഞു. ത്രിപുരയിലും മിസോറാമിലുമുള്ള കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. ഇവർ ഇപ്പോൾ ശിശുക്ഷേമ ബോർഡിന്റെ സംരക്ഷണയിലാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ പറഞ്ഞു. പ്രതികൾക്കെതിരെ പോലീസ് ഈ മാസം ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു.