കേരളത്തിൽ മാസ്ക് ധരിക്കാത്തവരുടെ ഡാറ്റാ ബാങ്ക് വരുന്നു; പിടിവീണാൽ എട്ടിന്റെ പണി.!!
തിരുവനന്തപുരം:ലോകത്തെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തി മരണതാണ്ഡവം തുടരുകയാണ് കൊറോണ എന്ന മഹാമാരി. ഈ മഹാമാരിയെ പ്രതിരോധിക്കാൻ സാധ്യമായ ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് മാസ്ക് ധരിക്കുകയെന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയടക്കം ഒട്ടുമിക്ക രാജ്യങ്ങളും മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇതൊന്നും ഉൾക്കൊള്ളാത്ത പല ആളുകളും നമുക്കിടയിലുണ്ട്. അവർക്ക് പുതിയ ഒരു പണി നൽകിയിരിക്കുകയാണ് കേരള സർക്കാർ. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടവരുടെ ഡാറ്റാ ബാങ്ക് തയാറാക്കുന്നു എന്നാണ് റിപ്പോർട്ട് . ഒരിക്കൽ മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്നയാൾ രണ്ടാമതും പിടിക്കപ്പെട്ടാല്‍ പിഴയായി രണ്ടായിരം രൂപ ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 6954 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റൈന്‍ ലംഘിച്ച പത്തു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.രോഗവ്യാപനം വര്‍ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പോലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. കണ്ടെയിന്മെന്റ് സോണ്‍ സ്വയം നിശ്ചയിച്ച് ജനം നിയന്ത്രണമേര്‍പ്പെടുത്തിയ മാതൃക ജനമൈത്രി പോലീസ് ഏറ്റെടുക്കും. ഇതില്‍ നാട്ടുകാരുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തൃശ്ശൂര്‍ സിറ്റി മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്മെന്റ് സംവിധാനം സംസ്ഥാനത്തെ വലിയ മാര്‍ക്കറ്റുകളില്‍ നടപ്പിലാക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന ചരക്ക് വാഹന ഡ്രൈവര്‍മാരെ സുരക്ഷിതമായി താമസിപ്പിക്കും.