Times Kerala

മഴക്കെടുതി: കാസർകോട് ജില്ലയില്‍ രണ്ട് മരണം; 10 വീടുകള്‍ പൂര്‍ണ്ണമായും 107 വീടുകള്‍ ഭാഗീകമായും തകർന്നു

 
മഴക്കെടുതി: കാസർകോട് ജില്ലയില്‍ രണ്ട് മരണം; 10 വീടുകള്‍ പൂര്‍ണ്ണമായും 107 വീടുകള്‍ ഭാഗീകമായും തകർന്നു

കാസർഗോഡ്: കനത്ത മഴ തുടരുന്ന ജില്ലയിൽ വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കള്ളാര്‍ വില്ലേജില്‍ കാഞ്ഞിരത്തടിയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കാണാതായ ഭാഗത്ത് യുവതിയുടെ മൃതദേഹം ഇന്ന് രാവിലെ 11.30 ഓടെ നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും സംയുക്ത തിരച്ചിലില്‍ കണ്ടെത്തി. കാഞ്ഞിരത്തടിയിലെ നാരായണന്‍ നായര്‍ മകള്‍ ശ്രീലക്ഷ്മി (26) മരിച്ചത്. വീടിനടുത്തുള്ള നിന്നും അര കിലോമീറ്റര്‍ മാറി തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ടില്‍ ഒഴുക്കില്‍പെട്ട കപിലത്തിന്റെ മൃതദേഹം കിട്ടിയിരുന്നു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ജില്ലയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ജില്ലയില്‍ 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴയില്‍ തേജസ്വിനി, ചന്ദ്രഗിരി , ചൈത്ര വാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. ശക്തമായ മഴ യില്‍ ജില്ലയിലെ 11 പുഴകളിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ജില്ലയില്‍ 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതില്‍ 76 കുടുംബങ്ങളെ ക്യാമ്പിലേക്കും 859 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കുമാണ് മാറ്റി പാര്‍പ്പിച്ചത്. 935 കുടുംബങ്ങളില 3420 പേരാണ് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്.

ജില്ലയില്‍ ആറ് ക്യാമ്പുകള്‍
ജില്ലയില്‍ ആകെ ആറു ക്യാമ്പുകളാണ് ആരംഭിച്ചത്.വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും ഹോസ്ദുര്‍ഗ് താലൂക്കില്‍ രണ്ടും കാസര്‍കോട് താലൂക്കില്‍ ഒന്നും വീതം ക്യാമ്പുകളാണ് ആരംഭിച്ചത് കുമ്പളയിലെ ഉളുവാര്‍, കളായി, തളങ്കര കടവത്ത് കൊപ്പല്‍ കോളനി,നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, ചാത്തമത്ത്, പൊടോത്തുരുത്തി, കാര്യങ്കോട്, ഓര്‍ച്ച മുണ്ടേമാട് ദ്വീപ്, കിനാനൂര്‍കരിന്തളം, കയ്യൂര്‍ചീമേനി എന്നിവയുടെ വിവിധ ഭാഗങ്ങള്‍, വെള്ളത്തിനടിയിലായി.വെള്ളരിക്കുണ്ട് കോട്ടഞ്ചേരി മല, പനത്തടി പഞ്ചായത്തിലെ ചാമു ണ്ഡിക്കുന്ന് തുമ്പോടി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.

10 വീടുകള്‍ പൂര്‍ണ്ണമായും 107 വീടുകള്‍ ഭാഗീകമായും തകര്‍ന്നു
കാലവര്‍ഷത്തില്‍ ഇതുവരെയായി 10 വീട് പൂര്‍ണ്ണമായും 107 വീട് ഭാഗികമായും തകര്‍ന്നു. പൊയിനാച്ചി ബന്തടുക്ക റോഡില്‍ പുന്നക്കാലില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മലയോര പഞ്ചായത്തുകളില്‍ പലയിടത്തും വ്യാപക കൃഷി നാശമുണ്ട്.

വെള്ളരിക്കുണ്ട് താലൂക്കില്‍ 34 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
വെള്ളരിക്കുണ്ട് താലൂക്കില്‍ 34 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കാര്യങ്കോട് തേജസ്വിനി പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ കിനാനൂര്‍ വില്ലേജില്‍ 10 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 18 കുടുംബങ്ങളേയും മൂന്ന് പുരുഷന്മാരും ഉള്‍പ്പടെ കരിന്തളം വില്ലേജിലെ നാലു കുടുംബങ്ങളേയും ചൈത്ര വാഹിനിയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ മാലോത്ത് വില്ലേജിലെ 21 പുരുഷന്മാരും 39 സ്ത്രീകളും ഉള്‍പ്പെടെ 25 കുടുംബങ്ങളെയുമാണ് മാറ്റി പാര്‍പ്പിച്ചത്. 85 മിമി മഴയാണ് വെള്ളരിക്കുണ്ട് താലൂക്കില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കാലവര്‍ഷക്കെടുതിയില്‍ ആറ് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.

Related Topics

Share this story