വെട്ടുകിളി ആക്രമണം: രാജസ്ഥാനിൽ മാത്രം 1000 കോടിയുടെ നഷ്ടം
Aug 5, 2020, 19:41 IST
ജയ്‌പൂർ: വെട്ടുകിളി ശല്യത്തെ തുടർന്ന് രാജസ്ഥാനിൽ മാത്രം ഉണ്ടായത് 1000 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് സർക്കാർ. 6.7 ലക്ഷം ഹെക്ടർ കൃഷിയിടത്തിൽ വിളനാശം സംഭവിച്ചുവെന്നാണ് സർക്കാരിന്റെ കണക്ക്. സാധാരണ ജൂൺ മാസത്തിലാണ് ആക്രമണം ഉണ്ടാകാറുണ്ടായിരുന്നത് എങ്കിൽ ഏപ്രിൽ മാസം മുതൽ തന്നെ ആരംഭിച്ചു. പെട്ടെന്നായിരുന്നു ഇവയുടെ പ്രജനനവും വ്യാപനവുമെന്നാണ് സർക്കാരിന്റെ നിഗമനം.1993 ൽ സമാന രീതിയിൽ വെട്ടുകിളി ശല്യമുണ്ടായിരുന്നു. അന്ന് 10–15 ജില്ലകളെയാണ് ബാധിച്ചത്. എന്നാൽ ഇത്തവണ 33ൽ 32 ജില്ലകളിലും വെട്ടുകിളികളുടെ ആക്രമണമുണ്ടായി. ഈ സാഹചര്യത്തിൽ വെട്ടുകിളി ആക്രമണം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും അതിനനുസൃതമായ ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ.