കോണ്‍ഗ്രസില്ലാതെ മുന്നോട്ടില്ലെന്ന് സ്റ്റാലിന്‍; റാവു മാധ്യമങ്ങളെ കാണാതെ മടങ്ങി
ചെന്നൈ∙ മൂന്നാം മുന്നണി സംവിധാനത്തോടു താല്‍പര്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഡിഎംകെ നേതൃത്വം. കോണ്‍ഗ്രസ് – ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കായി ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവുമായുള്ള കൂടിക്കാഴ്ചയില്‍ എംകെ.സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കി. ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണാതെ റാവു മടങ്ങി. രാഷ്ട്രീയ മര്യാദയുടെ പേരിലാണ് കെസിആറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ്റ്റാലിന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനെ കാണാന്‍ ചന്ദ്രശേഖര റാവു നേരത്തെയും ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കോണ്‍ഗ്രസ്–ബിജെപി ഇതര ഫെഡറല്‍ സംവിധാനത്തിനായി റാവു ശ്രമം തുടര്‍ന്നു. തമിഴ്‌നാട്ടിൽ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഡിഎംകെ മത്സരിച്ചത്. നാല് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുമുണ്ട്. ഈ സാഹചര്യത്തില്‍ കെസിആറുമായി കൂടിക്കാഴ്ച നടത്തുന്നതു ഉചിതമല്ലെന്ന നിലപാടിലായിരുന്നു ഡിഎംകെ നേതൃത്വം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കൂടി അറിവോടെയാണു റാവുവിനെ സ്റ്റാലിന്‍ കണ്ടതെന്നാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകുമെന്ന വിശ്വാസം റാവുവായി സ്റ്റാലിന്‍ പങ്കുവച്ചു. കോണ്‍ഗ്രസിനോ ബിജെപിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതു സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ റാവുവും പങ്കുവച്ചതായാണ് സൂചന. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള ചര്‍ച്ചയ്ക്കു നിലവില്‍ താല്‍പര്യമില്ലെന്ന് ഡിഎംകെ നേതൃത്വം അറിയിച്ചു.
കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ഡിഎംകെ നേതാക്കളുടെ ആവശ്യത്തോട് റാവുവും അനുകൂല മറുപടി നല്‍കിയില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ റാവു ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നു പറയാതെ പറഞ്ഞു. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ ദുരൈമുരുകന്‍, ടി.ആര്‍.ബാലു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.