ഇന്ത്യക്കാരിയെ ദുബായിലെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു, നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി, വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിച്ചു; യുഎഇയില്‍ ഇന്ത്യക്കാരനെതിരെ വിചാരണ തുടങ്ങി
ദുബായ്: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 39കാരിയായ ഇന്ത്യക്കാരിയെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായിലെ നൈഫിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് പ്രതി ബലാത്സങ്ങത്തിന് ഇരയാക്കിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന്, നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തതായുമാണ് കേസ്.
മകനെ സ്കൂള്‍ ബസില്‍ കയറ്റി വിടുന്നതിനായി പുറത്തേക്ക് പോയ യുവതി തിരികെ അപ്പാര്‍ട്ട്മെന്റിലേക്ക് പോകുന്നതിനിടെ പ്രതി പിന്തുടരുകയായിരുന്നു. തുടർന്ന് അപ്പാർട്ട്മെന്റിന്റെ വാതിൽക്കലെത്തിയ യുവതിയുടെ കഴുത്തില്‍ കത്തിവെച്ച ശേഷം വീടിനുള്ളിലേക്ക് കയറാന്‍ പറയുകയും, ബലം പ്രയോഗിച്ച് വീടിന്റെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സങ്ങത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
ബലാത്‌സംഗം ചെയ്ത ശേഷം, നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതി യുവതിയുടെ വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും, പൊലീസിനെ വിവരമറിയിച്ചാല്‍ നഗ്ന വീഡിയോ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഭീഷണക്കു വഴങ്ങാത്ത യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് നൈഫ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചു രണ്ട് ദിവസം കൊണ്ട് പ്രതിയെ തിരിച്ചറിയുകയും ബനിയാസ് സ്ട്രീറ്റില്‍ വെച്ച് പൊലീസ് സംഘം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 200 ദിര്‍ഹത്തില്‍ ബാക്കിയുണ്ടായിരുന്ന 135 ദിര്‍ഹം ഇയാളില്‍ നിന്ന് ;പോലീസ് പിടിച്ചെടുത്തു.
മദ്യ ലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്നാണ് ഇയാള്‍ പറഞ്ഞത്. ബലാത്സംഗം, മോഷണം, നിയമവിരുദ്ധമായ മദ്യപാനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതി പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍. കേസില്‍ സെപ്‍തംബര്‍ ആറിന് കോടതി വീണ്ടും വാദം കേള്‍ക്കും.