12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ ഇനി വധശിക്ഷ; പോസ്കോ നിയമ ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പ് വച്ചു
ന്യൂഡൽഹി: 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്ന പോസ്കോ നിയമ ഭേദഗതിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. നിയമ ഭേദഗതിക്കുള്ള ഒാർഡിനൻസിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. മറ്റു ലൈംഗിക പീഡനക്കേസുകളിലെ ശിക്ഷകൾക്ക് കാഠിന്യം കൂട്ടുന്ന ഭേദഗതികളും ഒാർഡിനൻസിലുണ്ട്. കഠ്വ, ഉന്നാവ് സംഭവങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടയിലാണ് ശിക്ഷയുടെ കാഠിന്യം കൂട്ടുന്ന തരത്തിൽ ഇന്ത്യൻ ശിക്ഷാനിയമം, തെളിവ് നിയമം, ക്രിമിനൽ നടപടിക്രമം, പോക്സോ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ഒാർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയത്.
12 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്താൽ 20 വർഷത്തെ കഠിനതടവോ ആജീവനാന്ത തടവോ വധശിക്ഷയോ നൽകണമെന്നാണ് നിയമഭേദഗതി. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്താൽ വധശിക്ഷയോ ആജീവനാന്ത ജയിൽശിക്ഷയോ ലഭിക്കും. 16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയാൽ ചുരുങ്ങിയ ശിക്ഷാകാലയളവ് 10 വർഷത്തിൽ നിന്ന് 20 വർഷമാക്കി വർധിപ്പിച്ചു. 20 വർഷമെന്നത് ശേഷിക്കുന്ന ജീവിതകാലം ജയിലിൽ എന്ന തരത്തിൽ ദീർഘിപ്പിക്കാനും വ്യവസ്ഥയുണ്ട്.
16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്ന കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷക്കുള്ള അവസരം എടുത്തുകളയുന്നതും കൂടിയാണ് നിയമഭേദഗതി. ബലാത്സംഗക്കേസിൽ ചുരുങ്ങിയ ശിക്ഷ ഏഴ് വർഷം കഠിനതടവ് എന്നത് 10 വർഷമാക്കി. ഇത് പരമാവധി ജീവപര്യന്തം വരെ നീട്ടാനും ഒാർഡിനൻസ് നിർദേശിക്കുന്നു. കേസുകൾ രണ്ട് മാസത്തിനുള്ളിൽ തീർക്കാൻ, വേഗത്തിലുള്ള അന്വേഷണവും വിചാരണയും നിർബന്ധമാക്കുന്നതിനുള്ള വ്യവസ്ഥകളും ഒാർഡിനൻസിലുണ്ട്.
ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന കേസുകളിലെ പ്രതികൾക്ക് വധശിക്ഷയാക്കിയത് നിർഭയസംഭവത്തെ തുടർന്നുണ്ടായ നിയമഭേദഗതിയിലാണ്. അതിനുശേഷമാണിപ്പോൾ പുതിയ ഒാർഡിനൻസ് കൊണ്ടുവന്ന് ശിക്ഷ വീണ്ടും കഠിനമാക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗികകുറ്റകൃത്യങ്ങൾ തടയുന്ന ‘പോക്സോ’ നിയമത്തിൽ ശിക്ഷകൾ കടുപ്പിച്ച് നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിനുപിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയുടെ അനുമതി.