ബിസിസിഐയെ വിവരാകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് നിയമകമ്മീഷൻ
ന്യൂഡൽഹി: ബിസിസിഐയെ വിവരാകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് നിയമകമ്മീഷൻ. ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണമെന്നും നിയമകമ്മീഷൻ കേന്ദ്രനിയമമന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റീസ് ബി.എസ് ചൗഹാൻ അധ്യക്ഷനായ നിയമ കമ്മീഷനാണ് കേന്ദ്രനിയമമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്.
കോടതി ഉൾപ്പെടെ അധികൃതർക്ക് മറുപടി നൽകാൻ ബാധ്യസ്ഥത ഉറപ്പുവരുത്തുന്നതിന് ഭരണഘടനയിലെ 12 ാം വകുപ്പ് പ്രകാരം ബിസിസിഐയെ സ്റ്റേറ്റ് എന്ന വിഭാഗമായി പരിഗണിക്കണം. ഭരണഘടനയിലെ ‘സ്റ്റേറ്റ്’ വിഭാഗത്തിൽപ്പെടുന്ന സംഘടനകളുടെ അധികാരങ്ങളും അവകാശങ്ങളും ബിസിസിഐ ഇപ്പോൾ തന്നെ കൈയാളുന്നതായും കമ്മിഷൻ പറയുന്നു. രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയിലാണ്. അതിനാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം. പൊതു സമൂഹത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിനു ബോർഡ് വിധേയമാകണമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. 124 പേജുള്ള റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നത്.