സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ പോലീസ് സേനയിലെ ഉന്നതരും; തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായി സൂചന
തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര കാർഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രതി സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ ഉനന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നമ്പര്‍ ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വപ്‌നയുമായി സംസ്ഥാന പോലീസിലെ ഉന്നതര്‍ ബന്ധപ്പെട്ടിരുന്നു. സംസ്ഥാനം വിടുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥനുമായി സ്വപ്‌ന ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും സൂചനയുണ്ട്.
നിലവില്‍ സ്വപ്ന, നാലാം പ്രതിയായ സന്ദീപ്, ഒന്നാം പ്രതി സരിത്ത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. കസ്റ്റംസ് നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. മൂന്ന് വര്‍ഷം ഇവര്‍ നടത്തിയ ബാങ്ക് ഇടപാടുകള്‍ എന്‍ഐഎ അന്വേഷിക്കും.
സ്വപ്‌നയെയും സന്ദീപിനെയും ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ബംഗളുരുവിലെ ഹോട്ടലില്‍നിന്നാണ് പിടികൂടിയത്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തിയത്.