സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ കുരുക്കിയത് സന്ദീപ് വിളിച്ച ‘ആ’ കോള്‍.!!
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷും സന്ദീപും ബംഗളൂരുവില്‍ എത്തിയത് രണ്ടു ദിവസം മുൻപ്. റോഡ് മാർഗ്ഗം കാറിലായിരുന്നു സംഘത്തിന്റെ യാത്ര. നാലാം പ്രതി സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നു. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നതായും സൂചനയുണ്ട്. ബംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.ബംഗളൂരുവില്‍ നിന്ന് പ്രതികള്‍ രാജ്യം വിടാന്‍ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്.രണ്ടരലക്ഷം രൂപയും തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും മൂന്ന മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സന്ദീപ് നായരുടെ ഫോണ്‍കോളാണ് പ്രതികളെ കുടുക്കിയതെന്നാണ് സൂചന. കസ്റ്റംസ് സന്ദീപിന്റെ വീട്ടില്‍ പരിശോധന നടത്തുന്ന സമയം സഹോദരനെ സന്ദീപ് ഫോണില്‍ വിളിച്ചു. ഇതാണ് സ്വപ്നയിലേക്കും സന്ദീപിലേക്കും എത്താന്‍ വഴി തുറന്നത്.എന്‍.ഐ.എ ഹൈദരാബാദ് യൂനിറ്റാണ് ഇവരെ പിടികൂടിയത്. പ്രതികളുമായി അന്വേഷണ സംഘം ഉച്ചയോടെ കൊച്ചിയിലെത്തും.