കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ ചൈനയിൽ
ബീജിംഗ്: ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ ചൈനയിലെത്തി. കഴിഞ്ഞ ദിവസമാണ് ചൈന രാജ്യത്ത് പ്രവേശിക്കാനും പരിശോധനകൾ നടത്താനും ലോകാരോഗ്യസംഘടനക്ക് അനുമതി നൽകിയത്.
അതേസമയം, മൃഗങ്ങളില്‍നിന്ന് വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടര്‍ന്നു എന്നത് കണ്ടെത്തലാണ് ഇവരുടെ പ്രധാനലക്ഷ്യം. വവ്വാലില്‍ കാണുന്ന കോറോണവൈറസ് വെരുക്, ഈനാംപേച്ചി പോലുള്ള ജീവികളിലൂടെയാവാം മനുഷ്യരിലെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വുഹാനിലെ മാംസച്ചന്തയില്‍ നിന്നാണോ ഇത് സംഭവിച്ചതെന്ന സംശയത്തിലാണ് ശാസ്ത്ര സംഘം.വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് മേയില്‍ നടന്ന ലോക ആരോഗ്യസമ്മേളനത്തില്‍ 120 രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ്-19 കൈകാര്യംചെയ്യാന്‍ സ്വതന്ത്രപാനല്‍ രൂപവത്കരിക്കുമെന്നു ഡബ്ല്യു എച്ച് ഒ കഴിഞ്ഞദിവസം ജനീവയില്‍ പറഞ്ഞിരുന്നു. സംഘടനയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം അമേരിക്ക ഐക്യരാഷ്ട്രസഭയെ അറിയിച്ചതിനുപിന്നാലെയായിരുന്നു ഇത്.