സ്വപ്‍ന സുരേഷ് തലസ്ഥാന ജില്ല വിട്ടിട്ടില്ല.? നിർണായക വിവരങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി തിരുവനന്തപുരം സ്വദേശി സ്വപ്‌ന സുരേഷ് തലസ്ഥാന ജില്ല വിട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ. സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ ഒരു എസ്റ്റേറ്റില്‍ ഒളിവിൽ കഴിയുന്നതായാണ് സൂചന. ജില്ലയിലെ മലയോര മേഖലയായ പാലോടിനു സമീപം പെരിങ്ങമ്മലയിലെ ബ്രൈമൂര്‍ എന്ന എസ്റ്റേറ്റില്‍ ഇവര്‍ എത്തിയെന്നാണ് വിവരം. ഇവിടുത്തെ കുന്നിനുമുകളിലെ ബ്രിട്ടീഷ് നിര്‍മ്മിത ബംഗ്ലാവിൽ സ്വപ്‌ന ഒളിവിൽ കഴിയുന്നതായാണ് അറിയുന്നത്. അതേസമയം, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.പോലീസിനാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചത്. എന്നാല്‍ കസ്റ്റംസ് ആവശ്യപ്പെടാതെ സ്വപ്‌നയ്‌ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് പോലീസ് അറിയിച്ചു. മകളുടെ സഹപാഠിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട്. നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ സ്വപ്നയുടെ മകള്‍ ഇന്നലെ സഹപാഠിയെ വിളിച്ചിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. മക്കളും സ്വപ്നക്കൊപ്പമുണ്ടെന്നാണ് വിവരം. കൂടാതെ, സ്വപ്‌നയും മറ്റൊരു വനിതയും കൂടി സഞ്ചരിച്ച കാര്‍ തനിക്ക് അരുകില്‍ നിര്‍ത്തി മങ്കയത്തേക്കുള്ള വഴി ചോദിച്ചതായി ഒരാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു വെളുത്ത കാര്‍ കടന്നു പോകുന്നത് കണ്ടെത്തിയിട്ടുണ്ട്.