എന്റെ ആത്മഹത്യക്ക് കാരണം നിങ്ങൾ ഓരോരുത്തരുമായിരിക്കും; സ്വപ്‍ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ വിശദീകരണവുമായി മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. ഈ സന്ദേശത്തിലൂടെ സ്വപ്ന സുരേഷ് തന്റെ ഭാഗം വിശദീകരിക്കുകയായിരുന്നു. താനിപ്പോൾ മാറി നിൽക്കുന്നത് സ്വർണക്കടത്തിൽ പങ്കുള്ളതു കൊണ്ടല്ല ഭയമുള്ളത് കൊണ്ടും തനിക്കെതിരെയും കുടുംബത്തിന് എതിരെയും ഭീഷണിയുള്ളതു കൊണ്ടുമാണെന്നും സ്വപ്ന സുരേഷ് ശബ്ദസന്ദേശത്തിൽ പറയുന്നു.സ്വർണക്കടത്ത് കേസിൽ താൻ ഇടപെട്ടത് കോൺസുലേറ്റിലെ ഡിപ്ലോമാറ്റി വിളിച്ചപ്പോൾ. ബാഗേജിന്റെ ക്ലിയറൻസ് വൈകിയപ്പോൾ ഡിപ്ലോമാറ്റാണ് തന്നെ വിളിച്ചത്. അത് അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തത്. എന്താണ് വൈകുന്നതെന്ന് അന്വേഷിക്കാൻ പറഞ്ഞു. സ്വർണം കടത്തിയ കേസിൽ ഒരു പങ്കുമില്ല. കോൺസുലേറ്റ് ബാഗേജിലെ സ്വർണവുമായി ഒരു ബന്ധവുമില്ലെന്നും സ്വപ്ന പറഞ്ഞു.കോൺസുലേറ്റിലെ കാർഗോ വിഭാഗത്തിൽ താൻ ജോലി ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഞാൻ മാറി നിൽക്കുന്നത് തെറ്റ് ചെയ്തത് കൊണ്ടല്ല. ഭയമുള്ളത് കൊണ്ടാണ്. താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കുമെന്നും സ്വപ്ന സുരേഷ് ഭീഷണി മുഴക്കി. അതിന്റെ ഉത്തരവാദി നിങ്ങൾ ഓരോരുത്തരും ആയിരിക്കുമെന്നും ശബ്ദസന്ദേശത്തിൽ സ്വപ്ന പറഞ്ഞു.മുഖ്യമന്ത്രിയുടെയോ സ്പീക്കറുടെയോ വീടുകളിൽ താൻ പോയിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. സ്വപ്നയുടെ മകൾ എസ് എഫ് ഐ ആണെന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, തന്റെ മകളെ നിങ്ങൾ കണ്ടിട്ടുണ്ടോയെന്നും സ്വപ്ന ചോദിക്കുന്നു.