ശമ്പളം ആവശ്യപ്പെട്ട ജോലിക്കാരിയെ നായയെ വിട്ട് കടിപ്പിച്ചു; ബ്യൂട്ടിപാർലർ ഉടമയായ യുവതി അറസ്റ്റിൽ
ന്യൂഡൽഹി: ശമ്പളം ആവശ്യപ്പെട്ട ജോലിക്കാരിയെ നായയെ വിട്ട് കടിപ്പിച്ച കേസിൽ സ്‌പാ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡൽഹിയിലെ മാൽവിയ നഗർ പ്രദേശത്താണ് സംഭവം. സ്‌പാ ഉടമ രജനിയെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നായയുടെ അക്രമത്തിൽ പരിക്കേറ്റ ജീവനക്കാരി സപ്‌നക്ക് (39) മുഖത്തും കഴുത്തിലുമായി ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ലോക്ക് ഡൗണിന് ഒന്നരമാസം മുൻപ് രജനിയുടെ സ്‌പാ സെന്‍ററിൽ ജോലി ചെയ്തിരുന്ന സപ്ന മാർച്ച് 22ന് ജോലി ഉപേക്ഷിച്ചു. ജൂൺ 11ന് വേതനം ആവശ്യപ്പെട്ട സപ്‌നയെ രജനി തന്‍റെ കിർകി എക്സ്റ്റൻഷനിലെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും അവിടെ ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഇത് വിസമ്മതിച്ച സപ്‌നയെ ഭീഷണിപ്പെടുത്തുകയും നായയെ അഴിച്ച് വിട്ട് കടിപ്പിക്കുകയുമായിരുന്നു.സപ്‌നയുടെ നിലവിളി കേട്ട് എത്തിയ ആളുകൾ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ജൂലായ് രണ്ടിന് മാൽവിയ നഗർ പൊലീസ് സ്റ്റേഷനിൽ സപ്‌ന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.