രോഗികളെ തിരിച്ചറിയുന്നതിൽ ആശയക്കുഴപ്പം: കോവിഡ് രോഗലക്ഷണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍
ഡൽഹി: കോവിഡ് 19 വെെറസ് ബാധ തിരിച്ചറിയാൻ രോഗലക്ഷണങ്ങളുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തവ രോഗികളെ തിരിച്ചറിയുന്നതില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നെന്ന പരാതിയുമായി ഡോക്ടര്‍മാര്‍. പുതിയ രോഗലക്ഷണങ്ങളുളളവരില്‍ കോവിഡ് 19 പരിശോധന നടത്താൻ ചികിത്സ രീതികളിലും മാറ്റം വരുത്തണമെന്നും ഇവർ പറയുന്നു. വയറിളക്കം, ഛര്‍ദ്ദി, കഠിനമായ തലവേദന, എന്നിവയടക്കമുളള പുതിയ ആറു ലക്ഷണങ്ങളാണ് കോവിഡിനെ തിരിച്ചറിയുന്നതിനു വേണ്ടി രോഗലക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാൽ പുതിയ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയ അസുഖവുമായി എത്തുന്നവരെ പരിഗണിക്കാൻ സാധിക്കുന്നില്ലയെന്നാണ് ഡോക്ടരുടെ പരാതിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായി എത്തുന്ന രോഗികളില്‍ ചുമയും പനിയും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പനി, ചുമ, ശ്വാസതടസം, ശരീര വേദന, ക്ഷീണം, തൊണ്ട വേദന, തലവേദന, മൂക്കൊലിപ്പ്, ഛര്‍ദ്ദി, വയറിളക്കം, വിട്ടുമാറാത്ത വിറയല്‍, ഗന്ധവും രുചിയും അറിയാനാവത്ത അവസ്ഥ, തുടങ്ങിയ കോവിഡ് 19 വെെറസ് ബാധയുടെ ലക്ഷണങ്ങളായാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രാള്‍ ആൻഡ് പ്രിവൻഷൻ വിശദമാക്കുന്നത്.