കർണാടകയിൽ ബിജെപിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ആർഎസ്എസ്
ബെംഗളൂരു:കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധത്തിലാക്കി ആര്‍എസ്എസ്സിലെ ഒരു വിഭാഗം രംഗത്ത്.തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കില്ലെന്നും തങ്ങൾ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 15 മണ്ഡലങ്ങളില്‍ ഇവര്‍ പാര്‍ട്ടിക്കെതിരെ മല്‍സരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി രാഷ്ട്രീയ സ്വയം സേവക സംഘ് (ആര്‍എസ്എസ്) ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയും ഇവര്‍ രൂപീകരിച്ചതായി സൂചണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പയുടെ മണ്ഡലത്തിലുള്‍പ്പെടെ മത്സരിക്കാനാണ് തീരുമാനം.
കര്‍ണാടകയില്‍ ആര്‍എസ്എസ് നിര്‍ജീവമായി വരികയാണെന്നും ബിജെപി നേതാക്കളുടെ അഴിമതി ചോദ്യം ചെയ്യാനുള്ള ആര്‍ജവം പ്രചാരകരില്‍ പലരും കാണിക്കുന്നില്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുകാരണം ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ സംഘടന പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
ഭാരതീയ ജനസംഘ് നിര്‍ജീവമായപ്പോള്‍ രൂപീകരിച്ച ജനസംഘിന്‍റെ പേരിലായിരിക്കും ഇവര്‍ മല്‍സരിക്കുന്നത്. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരക് ആയിരുന്ന ഹനുമെ ഗൗഡ, മലയാളിയായ ബി ജയപ്രകാശ് എന്നിവരാണ് ട്രസ്റ്റിന് നേതൃത്വം നല്‍കുന്നത്.