Times Kerala

കേരളത്തില്‍ വംശീയ വിവേചനത്തിന് ഇരയായി;ആരോപണങ്ങളുമായി സാമുവല്‍ റോബിന്‍

 

സുഡാനി ഫ്രം നൈജീരിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് നിര്‍മ്മാതാക്കള്‍ തന്നതെന്ന് സാമുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. കേരളത്തില്‍ താന്‍ വംശീയ വിവേചനത്തിന്റെ ഇരയായെന്നും സാമുവല്‍ തുറന്നടിച്ചു. അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാനാണ് തന്റെ ഈ തുറന്നു പറച്ചിലെന്നും സാമുവല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ വളരെ കഴിവുറ്റ സംവിധായകനാണെന്നും , തന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചെന്നും സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചിത്രത്തിന്റെ വിജയാഘോഷങ്ങളിലടക്കം പങ്കെടുത്തശേഷം നാട്ടില്‍ തിരികെയെത്തിയതിന് ശേഷമാണ് സാമുവല്‍ ആരോപണങ്ങളുമായി രംഗത്തു വന്നത്.

സിനിമ വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നായിരുന്നു നിര്‍മാതാക്കളുടെ വാഗ്ദാനം. ഇത് അവര്‍ പാലിച്ചില്ല. കറുത്ത വര്‍ഗക്കാരനായ മറ്റൊരു നടനും ഇത് പോലുള്ള അനുഭവം ഉണ്ടാകരുത്. ഇന്ത്യയിലെ മറ്റു നടന്മാരെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് ലഭിച്ചത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവല്‍ പറയുന്നു.

ആദ്യ ഫേസ്ബുക്ക് കുറിപ്പിന് പ്രതികരണവുമായി മലയാളികള്‍ രംഗത്തെത്തിയതോടെ സാമുവല്‍ വീണ്ടും വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ തന്നോട് വംശീയ വിവേചനം കാണിച്ചു എന്നല്ല താന്‍ ഉദ്ദേശിച്ചത്. പ്രതിഫലക്കാര്യത്തില്‍ വംശീയ വിവേചനം നേരിടേണ്ടിവന്നു. കേരള സംസ്‌കാരവും ബിരിയാണിയും ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവല്‍ രണ്ടാം കുറിപ്പില്‍ വിശദീകരിച്ചു.

Related Topics

Share this story