Times Kerala

സൗദി റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയില്‍

 

റിയാദ് : സൗദി അറേബ്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. വിദേശ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലെവി ബാധകമാക്കിയതോടെയാണ് ഈ മേഖല തകര്‍ച്ചയിലായത്. ജദ്വ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ലെവി നിര്‍ബന്ധമാക്കിയതോടെ ഫൈനല്‍ എക്‌സിറ്റ് നേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതോടെ പട്ടണങ്ങളിലും, വിദേശികള്‍ ധാരാളമുള്ള പ്രവിശ്യകളിലും കെട്ടിട വാടക 40 ശതമാനം വരെ കുറഞ്ഞു.

12 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. ഇതോടെ നിരവധി വിദേശികളാണ് രാജ്യം വിടുന്നത്. പെട്രോള്‍, ജലം, വൈദ്യുതി എന്നിവയ്ക്ക് സബ്‌സിഡി എടുത്തുകളഞ്ഞതോടെ ജീവിതച്ചെലവേറിയതും രാജ്യം വിടാന്‍ വിദേശികളെ പ്രേരിപ്പിക്കുന്നു.

ഈ സാഹചര്യങ്ങളാല്‍ കെട്ടിട വാടക ഇനിയുമേറെ കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കൂടാതെ സൗദി സ്വദേശികള്‍ക്കായി പാര്‍പ്പിട പദ്ധതി ആരംഭിച്ചതും ഫ്‌ളാറ്റുകള്‍ക്കും അപാര്‍ട്‌മെന്റുകള്‍ക്കും ആവശ്യക്കാര്‍ കുറയാനിടയായി.

അതേസമയം 25 മുതല്‍ 40 ശതമാനം വരെ വാടക ഇളവ് നല്‍കിയും നിശ്ചിത കാലയളവ് സൗജന്യ താമസം വാഗ്ദാനം ചെയ്തും നിലവിലുള്ളവരെ പിടിച്ചുനിര്‍ത്താന്‍ ഉടമകള്‍ പരിശ്രമിക്കുകയാണ്.

Related Topics

Share this story