ഭാര്യക്ക് നേരെ തോക്ക് ചൂണ്ടി.! ഡിവൈഎഫ്ഐ നേതാവിന്‍റെ വീട്ടിൽ പുലർച്ചെ ഒരു മണിക്ക് പൊലീസ് പരിശോധന; ഭാര്യക്ക് നേരെ കായംകുളം സിഐ തോക്കു ചൂണ്ടിയതായി ആരോപണം; മുഖ്യമന്ത്രിക്ക് പരാതി; വിഷയത്തിൽ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ; ആരോപണങ്ങൾ തള്ളി സിഐ എസ് ഗോപകുമാര്‍
കായംകുളം: ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ കായംകുളം സിഐയുടെ നേതൃത്വത്തിൽ പൊലീസ് അതിക്രമം കാണിച്ചതായി പരാതി. ഡിവൈഎഫ്‌ഐ പ്രദേശിക നേതാവ് സാജിദിന്‍റെ കായംകുളം ഒന്നാകുറ്റിയിലുള്ള വീട്ടിൽ ഭാര്യയും കുഞ്ഞും തനിച്ചുള്ളപ്പോള്‍ പൊലീസ് അതിക്രമം കാണിച്ചതായാണ് പരാതി. അതേസമയം, കായംകുളം സിഐയും സംഘവും തോക്കുമായി സാജിദിന്റെ വീട്ടിൽ പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പുലര്‍ച്ചെ ഒരു മണിയോടെ സിഎ എസ് ഗോപകുമറാനിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്.
എംഎസ്എം കോളജില്‍ നടന്ന അടിപിടി കേസില്‍ പ്രതിയായായ സാജിദിനേ തിരഞ്ഞാണ് പോലീസ് സംഘം ഇയാളുടെ വീട്ടിൽ എത്തിയത്. എന്നാല്‍ പ്രതി വീട്ടില്‍ ഇല്ലെന്ന് പറഞ്ഞപ്പോൾ ഭാര്യക്കും കുഞ്ഞിനും നേരെ സിഐ ഗോപകുമാര്‍ തോക്കു ചൂണ്ടുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തതായാണ് പരാതി.
അതേസമയം ആരോപണങ്ങൾ സിഐ നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ല എന്നും സ്വയരക്ഷയ്ക്ക് ആണ് തോക്ക് കയ്യിൽ കരുതിയിരുന്നത് എന്നുമാണ് സിഐ എസ് ഗോപകുമാര്‍ പറയുന്നത്.
സംഭവത്തിൽ സിഐക്കെതിരെ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഡിവൈഎഫ്‌ഐ പ്രദേശീക നേതൃത്വം പരാതി നൽകി. സംസ്ഥാന വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടതായും റിപ്പോർട്ടുണ്ട്. ഏറെനാളായി കായംകുളം സിഐയും പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വവും തമ്മിൽ തർക്കമുണ്ട്. ഇതിന്‍റെ ഭാഗമായി സിഐ മനപ്പൂര്‍വ്വമാണ് രാത്രി പരിശോധനക്ക് എത്തിയതെന്നാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.