Times Kerala

മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധമറിയിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി ശിവാനി

 

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കവേ, പൊട്ടിക്കരഞ്ഞ് നടി ശിവാനി. മധുവിന് വയറ് നിറച്ച് ഭക്ഷണം വാങ്ങി കൊടുക്കുന്നതിന് പകരം തല്ലിക്കൊന്നു എന്ന് പറഞ്ഞായിരുന്നു ശിവാനി കരഞ്ഞത്. ലൈവിലുടനീളം വികാരഭരിതയായാണ് നടി സംസാരിച്ചതും.

മധു എന്ന ചെറുപ്പക്കാരനെ മോഷണത്തിന്റെ പേരില്‍ കൈ രണ്ടും കെട്ടിയിട്ട് തല്ലുന്ന ഫോട്ടോ കണ്ടു. ഇന്ന് അവന്‍ മരിച്ചു. മധു മരിച്ചതായി തോന്നുന്നില്ല. അവന്റെ ഫോട്ടോ കണ്ട ശേഷം ഉറക്കം വന്നിട്ടില്ല. അക്രമണത്തിന് കൂട്ടുനിന്ന പാര്‍ട്ടി അനുഭാവിയായ ഒരാള്‍ക്കെതിരെയാണ് ഇപ്പോള്‍ തെളിവ് കിട്ടിയിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അവന്‍ മോഷ്ടിക്കുന്നുണ്ടെങ്കില്‍ അവനെത്ര ഗതിയില്ലാത്തവനായിരിക്കും… അവന്റെ സഞ്ചിയില്‍ നിന്ന് കിട്ടിയത് എന്താണ്? നമ്മുടെ നാട്ടില്‍ മനുഷ്യന്‍മാരുടെയൊക്കെ മനസ് കല്ലായിട്ട് പോയോ?

അതിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുക. ആദ്യം നീ നിന്റെ വീട്ടില്‍ പോയി നോക്കുക. ചിലപ്പോള്‍ കാണും, മരുന്നിന് വകയില്ലാത്ത, ഒരു നേരത്തെ പോലും ഭക്ഷണത്തിന് വകയില്ലാത്ത, നിന്റെയൊക്കെ അമ്മയോ അച്ഛനോ പെങ്ങള്‍മാരോയൊക്കെ വീട്ടിലുണ്ടാകും. ആദ്യം അവരെയൊക്കെ പോയി നോക്കുക. സെല്‍ഫിയെടുക്കാനും, വിഡിയോ ചാറ്റും വാട്സ്ആപ്പുമൊക്കെ ഉപയോഗിക്കാനും ഒരു ഫോണ്‍ വാങ്ങി ഇതുപോലുള്ള പാവങ്ങളെ തല്ലിക്കൊല്ലുക, ഫേസ്ബുക്കിലിടുക, ഫെയ്മസാകുക.

അനാവശ്യമായി രാഷ്ട്രീയത്തെ ഇതില്‍ ഉള്‍പ്പെടുത്താതിരിക്കുക. ശിവാനി പറഞ്ഞു. രാത്രി ഉറങ്ങിയിട്ടില്ല. ആ മനുഷ്യന്റെ മുഖമൊന്ന് നോക്ക്. അയാള്‍ മരിച്ചുവെന്നത് ഈ സെക്കന്റ് വരെയും എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. കൈ കെട്ടിവെച്ചിരിക്കുന്നു. കൈ കെട്ടിയാല്‍ തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെയല്ലേ ഇവര്‍ അയാളെ തല്ലിച്ചതച്ചത്…ശിവാനി ചോദിക്കുന്നു…പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ വികാരാധീനയായി ശിവാനി വിങ്ങിപ്പൊട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. മമ്മൂട്ടിയടക്കം സിനിമാ മേഖലയില്‍ നിന്ന് നിരവധിയാളുകള്‍ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.

Related Topics

Share this story