കോവിഡ്19 ;ആലപ്പുഴ ജില്ലയിൽ അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കോവിഡ് ആശുപത്രികള്‍, കൂടുതല്‍ ബെഡ്ഡുകൾ സജ്ജം
ആലപ്പുഴ: കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ഭാവിയിൽ നേരിട്ടേക്കാവുന്ന അടിയന്തര സാഹചര്യം പരിഗണിച്ച് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പുും പൂര്‍ണ സജ്ജമാകുന്നു. ഇതിന്‍റെ ഭാഗമായി കോവിഡ‍് ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, കോവിഡ് കെയര്‍ സെന്‍ററുകള്‍ എന്നിവ സജ്ജമാണെന്ന് ജില്ല കളക്ടര്‍ എം.അഞ്ജന അറിയിച്ചു. ആരോഗ്യ വകുപ്പ് ജില്ലയില്‍ രണ്ട് കോവിഡ് ആശുപത്രികൾ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് തയ്യാറാക്കിയിട്ടുണ്ട്. മെഡിക്കൽകോളേജ് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവ കോവിഡ‍് ആശുപത്രികളാകും. മെഡിക്കൽ കോളേജ് ആശുപത്രിയില് 800 ബെഡ്ഡുകൾ, ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ 150 ബഡ്ഡുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ 24 മുറികള്‍, ആറ് ഐ.സി.യു ബഡ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 46 റൂമുകളും ഇതിന് പുറമേ 800 ഹെഡ്ഡുകളും സജ്ജമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആര്‍.വി.രാംലാല്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.പുഷ്പലതയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ കോളജില്‍ കോവിഡ് ആശുപത്രികളുടെ സജ്ജീകരണം ഒരുക്കുന്നത്. 130 ഐ.സി.യു ബഡ്ഡുകളും ഇവിടെ സജ്ജമാണ്. ഇതിനോടനുബന്ധിച്ച് ലബോറട്ടറി സൗകര്യങ്ങള്‍, നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പ്രത്യോക പ്രസവ മുറി, പ്രത്യേക ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരും സീനിയര്‍ ഉദ്യോഗസ്ഥരും അടങ്ങിയ കമ്മറ്റി കോവിഡ‍് ആശുപത്രി സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാണ്.