വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചവര്‍ കുടുങ്ങും, ജൂഹിയുടെ പരാതിയിൽ സൈബർ സെൽ അന്വേഷണം തുടങ്ങി
കൊച്ചി :തന്റെ പേരിൽ വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ
ഉപ്പും മുളകും താരം ജൂഹി റുസ്തഗി പൊലീസിന് പരാതി നൽകി. ജൂഹി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങിയതായാണ് സൂചന.
സമൂഹമാദ്ധ്യമ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി ഡി.ജി.പി. ലോക് നാഥ് ബെഹ്‌റയ്ക്കും എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും ജൂഹി പരാതി നൽകിയിട്ടുണ്ട്. സൈബർ സെൽ പരാതി അന്വേഷിക്കുന്നുണ്ടെന്നും പൊലീസിന്റെ സഹായത്താൽ കുപ്രചാരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ജൂഹി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ജൂഹിയുടെ ഫേസ്ബുക്ക് പോസ്റ്റ്:-
”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരിൽ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പ്രചാരണങ്ങൾ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില കുബുദ്ധികൾ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയിൽപ്പെട്ട ഇത്തരം സമൂഹ മാദ്ധ്യമ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി കേരള പോലീസ് ഡയറക്ടർ ജനറൽ ലോക് നാഥ് ബെഹ്‌റ ഐ.പി.എസിനും എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകി. ഇവരുടെ നിർദ്ദേശപ്രകാരം സൈബർ സെൽ എന്റെ പരാതി അടിയന്തരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . പൊലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..”