മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയ്ക്കു മർദനം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കൊച്ചി: എറണാകുളം വൈപ്പിനിൽ മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയേയും തടയാൻ ചെന്ന പതിനേഴുകാരിയായ മകളെയും മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. വീട്ടമ്മ ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. വീട്ടമ്മയുടെ തലയ്ക്കും ശരീരത്തിനും കാലിനും പരിക്കുണ്ട്.
സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായിരുന്നു. പള്ളിപ്പുറം വീട്ടിൽ ലിജി അഗസ്റ്റിൻ, മോളി, ഡീന എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി.
വൈപ്പിൻ കോണ്‍വന്റ് കിഴക്ക് വിയറ്റ്നാം കോളനിയിലെ വീട്ടമ്മയ്ക്കും മകൾക്കുമാണ് അയൽവാസികളുടെ മർദനമേറ്റത്. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മർദനം. ഇവർക്ക് മുനന്പം ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. വീട്ടമ്മയ്ക്ക് മാനസികവിഭ്രാന്തിയുള്ളതിനാൽ അഡ്മിറ്റ് ചെയ്തില്ല. മകൾക്ക് കൈയ്ക്കു പരിക്കേറ്റു.