Times Kerala

എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുബുക്കുകള്‍ ഈ മാസം 31നുശേഷം അസാധുവാകും

 

ഡല്‍ഹി: ഈ മാസം 31നുശേഷം എസ്ബിഐയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും. ഇതിന് പകരം പുതുക്കിയ ഐഎഫ്എസ്‌സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ പുതിയ ചെക്കുബുക്കുകളാണ് ലഭിക്കുക.

നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു ചെക്കുബുക്കുകളുടെ കാലാവധി. പിന്നീട് കാലാവധി നീട്ടുകയായിരുന്നു. അനുബന്ധബാങ്കുകള്‍ എസ്ബിഐയില്‍ ലയിച്ചതോടെ നിരവധി ശാഖകള്‍ പൂട്ടുകയും മറ്റ് ശാഖകള്‍ പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ശാഖകളുടെ പേരുകളും ഐഎഫ്എസ്‌സി കോഡുകളും മാറിയത്.

ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റിനല്‍കുന്നത്.

അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്കുബുക്കുകള്‍ ബാങ്കുകള്‍ അയച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്തവര്‍ ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിപ്പുണ്ട്. എടിഎം, എസ്ബിഐയുടെ മൊബൈല്‍ ആപ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴിയും പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കാനാകും.

മുംബൈ, ഡല്‍ഹി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പട്‌ന, അഹമ്മദാബാദ്, ഭോപ്പാല്‍, അമരാവതി, ചണ്ഡിഗഡ്, ജെയ്പുര്‍, തിരുവനന്തപുരം, ലക്‌നൗ എന്നീ പ്രധാന നഗരങ്ങളിലുള്ള എസ്ബിഐ ശാഖകളുടെ പേരും ഐഎഫ്എസ് സി കോഡും മാറിയിട്ടുണ്ട്.

ഈ ശാഖകളില്‍ അക്കൗണ്ടുള്ളവരും പുതിയ ചെക്കുബുക്ക് വാങ്ങേണ്ടതാണ്.

Related Topics

Share this story