നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയിനെതിരെ ലൈംഗികാരോപണവുമായി നടി സൽമ ഹായെക്
ലണ്ടൻ: ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയിനെതിരെ ലൈംഗികാരോപണവുമായി മെക്സിക്കൻ-അമേരിക്കൻ നടി സൽമ ഹായെക് രംഗത്ത് . ഹാർവി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് 51 വയസുകാരിയായ സൽമ വെളിപ്പെടുത്തിയത്. അനേകം വർഷങ്ങൾ ഹാർവി തനിക്കൊരു “ഭീകരരൂപി’ ആയിരുന്നുവെന്നു ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ സൽമ വെളിപ്പെടുത്തി .
2002ൽ പുറത്തിറങ്ങിയ “ഫ്രിഡ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നേരിട്ട അനുഭവങ്ങളാണ് സൽമ ലേഖനത്തിലൂടെ വെളിപ്പെടുത്തിയത്. സൽമയുടെ ആരോപണവുമായി ബന്ധപ്പെട്ട് ഹാർവി ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ അമ്പതിലധികം സ്ത്രീകൾ ഹാർവിക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്. ആഞ്ജലീന ജോളിയും ഗിനത്ത് പാൾട്രോയും ഉൾപ്പെടെ നിരവധി ഹോളിവുഡ് സുന്ദരിമാരെ ഹാർവി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണങ്ങളെല്ലാം അദ്ദേഹം ശക്തമായി നിഷേധിക്കുകയായിരുന്നു. സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ ആരെയും ഇതുവരെ സമീപിച്ചിട്ടില്ലെന്നാണു ഹാർവിയുടെ നിലപാട്.ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ബെവേർലി ഹിൽസ്, ലണ്ടൻ എന്നിവിടങ്ങളിലെ പോലീസുകൾ ഹാർവിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
ഹോളിവുഡിലെ നിർമാതാക്കളിൽ പ്രമുഖനാണ് അറുപത്തഞ്ചുകാരനായ ഹാർവി. ഇതിനോടകം മൂന്നൂറിലേറെ ഓസ്കർ നോമിനേഷനുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രൊഡക്ഷനുകളിൽ 81 എണ്ണവും പുരസ്കാരം സ്വന്തമാക്കിയിരുന്നു.