ഓഖി ചുഴലിക്കാറ്റ്: കടലിൽ കുടുങ്ങിയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ കുടുങ്ങിയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാണാതായ 38 മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തിയതായും നേവി അറിയിച്ചു. ഇവര്‍ക്കാവശ്യമായ റസ്‌ക്യൂ കിറ്റുകളും ആഹാരവും നല്‍കിയിട്ടുണ്ട്. മറ്റ് ബോട്ടുകള്‍ കണ്ടെത്തുന്നതിനും കണ്ടെത്തിയതിലെ തൊഴിലാളികളെ കരയില്‍ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്.മര്‍ച്ചന്‍റ് ഷിപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.നാവികസേനയുടെ ഷാര്‍ധൂ, നിരീക്ഷക്, കബ്രാ, കല്‍പേനി കപ്പലുകള്‍ സജീവമായി രംഗത്തുണ്ട്. ഇതുകൂടാതെ നേവിയുടെ ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. കോസ്റ്റ് ഗാര്‍ഡിന്‍റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവര്‍ത്തനം നടത്തുകയാണ്. കൂടാതെ നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും രണ്ട് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.