Times Kerala

‘ടോപ് 10’ അമേരിക്കയിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുജറാത്ത് സ്വദേശിയും

 
‘ടോപ് 10’ അമേരിക്കയിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുജറാത്ത് സ്വദേശിയും

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ‘ടോപ് 10’ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഗുജറാത്ത് സ്വദേശിയും. എഫ്.ബി.ഐ. പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അഹമ്മദാബാദില്‍ നിന്നുള്ള ഭദ്രേഷ് കുമാര്‍ പട്ടേലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത് .

കഴിഞ്ഞ നാലുവര്‍ഷമായി എഫ്.ബി.ഐ. തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍ . 2017-ലാണ് ഭദ്രേഷ് കുമാറിനെ ആദ്യമായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് . ഇയാളെ കണ്ടുകിട്ടുന്നതിനു വേണ്ടി അറിയിപ്പുകളും വിവിധ ചിത്രങ്ങളുമടങ്ങിയ പോസ്റ്ററുകള്‍ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, മറാത്തി, ഫ്രഞ്ച് ഭാഷകളില്‍ എഫ്.ബി.ഐ. പുറത്തിറക്കിയിട്ടുണ്ട്. ഭദ്രേഷ് കുമാറിനെ കുറിച്ച്‌ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം യു.എസ്. ഡോളറാണ് ( ഇന്ത്യന്‍ രൂപ ഏകദേശം 71 ലക്ഷത്തോളം രൂപ) പാരിതോഷികം നല്‍കുന്നത് .

മേരിലാന്‍ഡില്‍ ഭാര്യ പാലക് പട്ടേലിനെ കൊലപ്പെടുത്തിയശേഷം ഭദ്രേഷ് കുമാര്‍ പട്ടേല്‍ ഒളിവില്‍ പോവുകയായിരുന്നു . 2015 ഏപ്രില്‍ 12-ന് അര്‍ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഡങ്കിന്‍ ഡോണറ്റ് സ്‌റ്റോറിലെ അടുക്കളയില്‍വെച്ച്‌ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയശേഷം സ്റ്റോറില്‍നിന്ന് പുറത്തിറങ്ങിയ ഭദ്രേഷ് കുമാര്‍ നേരേ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി . ഇവിടെനിന്ന് ടാക്‌സി വിളിച്ച്‌ ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ചെന്നു . നെവാര്‍ക്കിലെ ഒരു ഹോട്ടലില്‍ അന്നേദിവസം തങ്ങിയശേഷം രാവിലെ അവിടെനിന്നും കടന്നുകളയുകയായിരുന്നു . ഇതിനുശേഷം പട്ടേലിനെ കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു അറിവും ഇല്ല .

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭദ്രേഷ് കുമാര്‍ നെവാര്‍ക്കിലെ ഹോട്ടലില്‍ വരെ എത്തിയതായി എഫ്.ബി.ഐ. മനസിലാക്കിയത് . ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടേക്കാമെന്ന നിഗമനത്തെത്തുടര്‍ന്ന് ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും എഫ്.ബി.ഐ. അന്വേഷണം വ്യാപിപ്പിച്ചിരുന്നു . ഡല്‍ഹിയിലെത്തിയ എഫ്.ബി.ഐ. ഏജന്റ് വിവിധ സംസ്ഥാനങ്ങളിലെ പോലീസുമായി സഹകരിച്ചും അന്വേഷണം നടത്തിവരികയാണ്.

Related Topics

Share this story