ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി 10 വർഷങ്ങൾക്ക് ശേഷം പിടിയിൽ
ചെങ്ങന്നൂർ: വധശ്രമ കേസിലെ പ്രതി പത്ത് വർഷങ്ങൾക്ക് ശേഷം പിടിയിൽ.ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കടപ്ര പരുമല മേൽ പുരയിടത്തിൽ വീട്ടിൽ ജേക്കബിനെയാണ് (34) എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. മാന്നാർ കുട്ടംപേരൂർ പത്മ വിഹാറിൽ രാജീവിനെ 2011 ഏപ്രിൽ മൂന്നിന്, തിരുവല്ല -കായംകുളം സംസ്ഥാന പാതയിൽ മാന്നാർ പരുമല ജങ്ഷനിൽ വച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ജേക്കബ്.മാന്നാർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ന്യൂമാന്‍ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖുൽഅക്ബർ, അരുൺകുമാർ, അരുൺ, ശിഹാബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം നോർത്ത് എസ്.ഐ കെ.എൽ. മഹേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ വിനീത്, അജീഷ് എന്നിവരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.