നവദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ഫൊറൻസിക് സംഘം പരിശോധന നടത്തി
ആലപ്പുഴ: നവദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ചെന്നിത്തല തൃപ്പെരുന്തുറ കമ്യുണിറ്റി ഹാളിനു കിഴക്കുഭാഗത്ത് വാടക വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയിൽ ജിതിൻ(30), വെട്ടിയാർ തുളസി ഭവനിൽ ദേവികദാസ്(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.ജിതിനെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലും കഴുത്തിൽ മുറിവേറ്റ ദേവികയുടെ മൃതദേഹം കട്ടിലിലും ആണ് കാണപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ ജിതിനെ ഫോൺ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
രണ്ടു വർഷം മുൻപ് ദേവിക ജിതിനോടൊപ്പം ഇറങ്ങിപ്പോയിരുന്നു. അന്നു ദേവികയ്ക്കു പ്രായപൂർത്തിയാകാത്തതിനാൽ ജിതിനെതിരെ പോക്സോ കേസ് ചുമത്തിയിരുന്നു.പിന്നീട് ദേവിക കൊല്ലത്തെ ആശ്രമത്തിലും തുടർന്നു ആലപ്പുഴ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുമായിരുന്നു. ഇതിനിടെ കൊച്ചിയിലെ സ്വകാര്യ മാളിൽ ജോലിക്കും പോയി. പ്രായപൂർത്തിയായ ശേഷം ദേവികയുടെ ആഗ്രഹപ്രകാരം ജിതിനൊപ്പം പോയി.
മേയ് 6ന് പന്തളം സബ് റജിസ്ട്രാർ ഓഫിസിൽ വച്ച് റജിസ്റ്റർ വിവാഹം കഴിഞ്ഞു. അന്നു മുതൽ ചെന്നിത്തലയിലെ വാടക വീട്ടിൽ ഇരുവരും മാത്രമായി താമസിച്ചു വരികയായിരുന്നു. അതേസമയം, മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഇരുവരുടെയും മുറിയിൽ നിന്നും കത്ത് കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് പരിശോധനയ്ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.